
മുഹമ്മ: ആലപ്പുഴ മണ്ണഞ്ചേരി ചിരട്ടക്കാട്ടുകരി പാടത്ത് വിളഞ്ഞത് പൊന്‍കതിര്‍. 45 വര്‍ഷത്തിലേറെയായി തരിശു കിടന്ന എട്ട് ഏക്കര്‍ വരുന്ന പാടത്ത് കുറ്റിക്കാടും പുല്ലും മേഞ്ഞു കിടക്കുകയായിരുന്നു. പാമ്പ്, കീരി, എലി, കൊതുക് തുടങ്ങിയ ജീവികളുടെ താവളമായിരുന്നു ഈ പാടം.
തുടര്‍ന്ന് ത്രിതല പഞ്ചായത്തും കര്‍ഷകരും ഒന്നിച്ചപ്പോള്‍ പാടം നീളെ നിറകതിര്‍ കണിയൊരുക്കി. ജില്ലാ പഞ്ചായത്ത് വെള്ളം വറ്റിക്കാനാവശ്യമായ പെട്ടിയും പറയുമടക്കമുള്ള പമ്പിങ് സ്റ്റേഷന്‍ സ്ഥാപിച്ചു. വിത്ത്, വളം, കീടനാശിനി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം, മറ്റ് അടിസ്ഥാന സൗകര്യങ്ങളൊക്കെ ഗ്രാമബ്ലോക്ക് പഞ്ചായത്തുകള്‍ ഒരുക്കി.
പാടം ഒരുക്കി വിത്തെറിഞ്ഞപ്പോള്‍ വെള്ളപ്പൊക്കം വന്ന് കൃഷി നശിച്ചു. വീണ്ടും പ്രതിസന്ധികള്‍ തരണം ചെയ്ത് കൃഷിയിറക്കിയ കര്‍ഷകരെ കണ്ണീരിലാഴ്ത്തി പ്രളയമെത്തി ഞാറുകള്‍ ഒഴുക്കി കളഞ്ഞു. നിരാശരായി കൃഷി ചെയ്യാതെ കര്‍ഷകര്‍ ഇരുന്നപ്പോള്‍ പാടശേഖര സമിതി സെക്രട്ടറിയും പ്രസിഡന്‍റും ചേര്‍ന്ന് വീണ്ടും കൃഷി ഏറ്റെടുത്ത് നടത്തുകയായിരുന്നു. അല്പം താമസിച്ചു പോയെങ്കിലും മെച്ചപ്പെട്ടവിളവ് കൊയ്യാനും അതുവഴി കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുമായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam