എ ഐ ക്യാമറകൾ വന്നു, വാഹന അപകട മരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് മന്ത്രി

Published : Jul 24, 2023, 08:00 PM IST
എ ഐ ക്യാമറകൾ വന്നു, വാഹന അപകട മരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് മന്ത്രി

Synopsis

ഓണത്തിന് മുൻപ് 113 ഇലക്ട്രിക് ബസുകൾ കൂടി നഗരത്തിൽ ഇറങ്ങുമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ അപകടമരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു. കഴിഞ്ഞവർഷം ജൂണിൽ വാഹനാപകടങ്ങളിൽ 344 പേർ മരിച്ചപ്പോൾ എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയ ഈ വർഷം ജൂണിൽ അത് 140 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കേശവദാസപുരം റസ്റ്റ് റൂമിന്റെയും പട്ടത്തെയും പൊട്ടക്കുഴിയിലെയും ഹൈടെക് ബസ് ഷെൽട്ടറുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വാഹന അപകടങ്ങളിൽപ്പെട്ട് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ക്യാമറകൾ സ്ഥാപിക്കും മുൻപ് നാലര ലക്ഷത്തോളം ആയിരുന്നു വാഹന നിയമലംഘനങ്ങൾ. ഇപ്പോൾ ഇത് നാലിലൊന്നായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ യാത്ര സൗകര്യങ്ങളിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓണത്തിന് മുൻപ് പുതിയ 113 സിറ്റി സർക്കുലർ ബസുകൾ ഉൾപ്പെടെ 163 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ ഹൈവേയും എംസി റോഡും ഒന്നിച്ചു ചേരുന്ന കേശവദാസപുരം ജംഗ്ഷനിലെ തിരക്ക് കണക്കിലെടുത്താണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ശുചിമുറികളും മുലയൂട്ടൽ മുറിയും നിർമ്മിച്ചത്. ഇതിലേക്ക് സീവറേജ് ലൈൻ ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്രിഡ ഉടമസ്ഥതയിലുള്ള കേദാരം ഷോപ്പിംഗ് കോംപ്ലക്സ് കോമ്പൗണ്ടിലാണ് റസ്റ്റ് റൂം നിർമ്മിച്ചിട്ടുള്ളത്. 

നന്ദൻകോടും കേശവദാസപുരത്തും സ്ഥാപിച്ച ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ മാതൃകയിലാണ് പട്ടം ജംഗ്ഷനിലും പൊട്ടക്കുഴി വൈദ്യുത ഭവന സമീപവും ബസ് വെയിറ്റിംഗ് ഷെൽട്ടറുകൾ നിർമ്മാണം പൂർത്തിയാക്കിയത്. പ്രമുഖ പരസ്യ സ്ഥാപനമായ ദിയ അഡ്വർടൈസേഴ്സ് ആണ് ഇതിന്റെ നിർമ്മാണവും പരിപാലനവും നിർവഹിക്കുന്നത്. പരസ്യത്തിൽ നിന്നാണ് ഇതിലേക്കു ആവശ്യമായ ഫണ്ട് കണ്ടെത്തിയത്. സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ, എഫ് എം റേഡിയോ, വൈഫൈ, മാഗസിൻ സ്റ്റാൻഡ്, ടെലിവിഷൻ, ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയിന്റുകൾ എന്നിവ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. 

Read more; 'വേഷം മാറിയാലും മുഖലക്ഷണത്തിൽ പിടിവീഴും...' കുറ്റവാളികൾക്ക് പുത്തൻ എഐ 'കുരുക്കുമായി' കേരളാ പൊലീസ്

പൊട്ടക്കുഴിയിൽ നടന്ന പരിപാടിയിൽ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. പട്ടത്തെ മേൽപ്പാലത്തിനുള്ള സ്ഥലം ഏറ്റെടുപ്പ് പൂർത്തീകരിച്ചുവെന്നും വൈകാതെ കെ എം ആർ എൽ തുടർനടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ പി. കെ. രാജു, ട്രിഡ ചെയർമാൻ കെ. സി. വിക്രമൻ, നഗരസഭ കൗൺസിലർമാർ, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖംമൂടി സംഘം വീട്ടിലെത്തിയത് കോടികളുടെ കള്ളപ്പണമുണ്ടെന്ന് തെറ്റിധരിച്ച്; പട്ടാപ്പകൽ വീട്ട് കൊള്ളയടിക്കാൻ ശ്രമിച്ച കേസില്‍ 5 പേര്‍ കൂടി അറസ്റ്റിൽ
വന്ദേഭാരത് ട്രെയിന്‍ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു