
പത്തനംതിട്ട : ആലപ്പുഴ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലും നിയന്ത്രണം. നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകൾ സർവയലൻസ് സോണിൽ ഉൾപ്പെടുന്നതിനാൽ ഇവിടെ താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികൾ എന്നിവയുടെ ഇറച്ചി, മുട്ട, ഫ്രോസൺമീറ്റ്, മറ്റു പക്ഷി ഉൽപന്നങ്ങൾ, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും, പക്ഷികളുടെയും പക്ഷി ഉൽപന്നങ്ങളുടെയും കടത്തലും നിരോധിച്ചു. ഡിസംബർ 28 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.
ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണം. തിരുവല്ല തഹസിൽദാർ നിരോധനം ഉറപ്പാക്കണം. നിരോധിത മേഖലയിൽ നിരോധിത ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങൾ വിൽപന നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷ ഓഫീസറെ ചുമതലപ്പെടുത്തി.
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ(FSSAI). ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിടുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി. എഫ്എസ്എസ്എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകൾ പറയുന്നു. പക്ഷിപ്പനി മൂർച്ഛിച്ച സാഹചര്യത്തിൽ ഈ മാസം 30 മുതൽ ഹോട്ടലുകൾ അടച്ചിടാനാണ് തീരുമാനം. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്. കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാഭരണകൂടം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam