
ആലപ്പുഴ: ഓൺലൈൻ വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. ആലപ്പുഴ സ്വദേശികളായ ബിബി , പങ്കാളി സൗമ്യ എന്നിവരാണ് പൊലീസ് പിടിയിലായത്. യുവതികളുടെ നഗ്ന ദൃശ്യങ്ങൾ കാണിച്ച് ഭയപ്പെടുത്തിയാണ് ഇവർ പണം തട്ടിയത്. തട്ടിപ്പിനായി പ്രതികൾ ഉപയോഗിച്ചത് പത്തിലേറെ സിമ്മുകൾ ആണെന്ന് പൊലീസ് പറഞ്ഞു. മഹാലക്ഷ്‌മി ഫൈനാൻസ് എന്ന പേരിൽ ഓൺലൈനിലൂടെ പരസ്യം നൽകിയായിരുന്നു ഇരകളെ വലയിലാക്കിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെയാണ് പ്രതികൾ ഉന്നമിട്ടത്.
കുറഞ്ഞ പലിശ നിരക്കിൽ അതിവേഗം വായ്‌പ നൽകുമെന്നാണ് ഓൺലൈൻ പരസ്യത്തിലെ വാഗ്ദാനം. പരസ്യത്തിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുന്ന സ്ത്രീകളെയാണ് പ്രതികൾ തട്ടിപ്പിന് ഇരകളാക്കിയത്. 5 ലക്ഷം രൂപ വായ്പയ്ക്ക് 75,000 രൂപയാണ് പ്രോസ്സിംഗ് ഫീസ്. ഇത് നൽകാനാകാത്ത സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. പലതും പറഞ്ഞ് അവരുടെ നഗ്ന ദൃശ്യം കൈക്കലാക്കും. പിന്നീട് ഭീഷണിപ്പെടുത്തി പണം ചോദിക്കും. പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് പ്രതികളുടെ ഭീഷണി. ഇത്തരത്തിൽ ചതിയിൽ പെട്ടത് 100 കണക്കിന് സ്ത്രീകളാണ്. മറ്റ് വഴിയില്ലാതെ പാലക്കാട്ടെ ഒരുയുവതി മൂന്ന് മാസം മുമ്പ് പൊലീസിൽ പ്രതിക്കെതിരെ പരാതി നൽകുകയായിരുന്നു.
കേസെടുത്ത് വിവിധ ടീമുകളായി തിരിഞ്ഞാണ് സൈബർ ക്രൈം പൊലീസ് അന്വേഷണം തുടങ്ങിയത്. വഴിക്കച്ച വടക്കാരുടെ സിം ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മറ്റുള്ളവരുടെ അക്കൗണ്ടുകൾ പൈസ കൊടുത്ത് വാങ്ങിയാണ് ബാങ്ക് ഇടപാടുകൾ നടത്തിയിരുന്നത്. വിവിധ ജില്ലകളിൽ താമസിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.. അതിനാൽ പ്രതികളിലേക്ക് എത്താൻ പൊലീസിന് ഏറെ പാടുപെടേണ്ടി വന്നു. അറസ്റ്റിലായ ബിബിൻ ഏഴ് കവർച്ചാ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ദമ്പതിമാർ പിടിയിലായതോടെ കൂടുതൽ പരാതികൾ എത്താൻ തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam