ആലപ്പുഴയുടെ 'മനസ്സറിഞ്ഞ് മടക്കം'; സബ് കളക്ടര്‍ കൃഷ്ണ തേജ നാളെ പടിയിറങ്ങും

Published : Sep 28, 2019, 07:39 PM IST
ആലപ്പുഴയുടെ 'മനസ്സറിഞ്ഞ് മടക്കം'; സബ് കളക്ടര്‍ കൃഷ്ണ തേജ നാളെ പടിയിറങ്ങും

Synopsis

സബ് കളക്ടര്‍ കൃഷ്ണ തേജ ചുമതല ഒഴിഞ്ഞ് വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ ചുമതലയിലേക്കാണ് പോകുന്നത്.

ആലപ്പുഴ: ആലപ്പുഴയുടെ  മനസ് കീഴടക്കിയ സബ് കളക്ടർ   വി ആര്‍ കൃഷ്ണ തേജ നാളെ പടിയിറങ്ങും. 'ഐ ആം ഫോര്‍ ആലപ്പി'യുടെ വഴികാട്ടിയും ഉപജ്ഞാതാവുമായ കൃഷ്ണ തേജ  നാളെ തന്‍റെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിടുതല്‍ ചെയ്ത് തിങ്കളാഴ്ച പുതിയ പദവി ഏറ്റെടുക്കും.

ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വ്യക്തികള്‍, സംഘടനകള്‍ എന്നിവയുടേയും സഹകരണത്തോടെ നടന്നു വരുന്ന 'ഐ ആം ഫോര്‍ ആലപ്പി' പദ്ധതി വഴി  പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്  പുത്തനുണര്‍വ് നല്‍കിയ സംതൃപ്തിയോടെയാണ് അദ്ദേഹം മടങ്ങുന്നത്.  പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ അംഗനവാടിയുടെ നവീകരണവുമായി ബന്ധപ്പെട്ട് ആദ്യ ഫേസ്ബുക്ക് പോസ്റ്റിട്ട് ആറ് മണിക്കൂറിനകം തന്നെ അതിന്റെ നിര്‍മ്മാണ ചെലവുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായി ആളുകള്‍ മുന്നോട്ട് വന്നതോടെയാണ്  പദ്ധതി കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ നടപ്പില്‍ വരുത്താനുള്ള ആത്മവിശ്വാസം ലഭിച്ചതെന്ന സബ് കളക്ടര്‍ പറഞ്ഞു.

രാജ്യാന്തര തരത്തില്‍ തന്നെ മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് 'ഐ ആം ഫോര്‍ ആലപ്പി'യുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. പ്രളയത്തില്‍ സര്‍വ്വതും പുഴ കവര്‍ന്നെടുക്കുന്നതിന് മുന്നില്‍ കാഴ്ച്ചക്കാരായി മാത്രം നില്‍ക്കേണ്ടി വന്നവര്‍ക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ നല്‍കിക്കൊണ്ടാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി വ്യക്തികളും, സംഘടനകളും, സിനിമാ പ്രവര്‍ത്തകരുമുള്‍പ്പടെ നൂറു കണക്കിന് ആളുകളുടെ സഹായത്തോടെയാണ് ഇവയെല്ലാം പൂര്‍ത്തിയാക്കുന്നത്. ആന്ധ്രാ സ്വദേശിയായ സബ് കളക്ടറുടെ വ്യക്തിബന്ധങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നിരവധി ആളുകളാണ് കേരളത്തിലെത്തി ഇവിടുത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഐ ആം ഫോര്‍ ആലപ്പി വഴി ഭാഗമാകുന്നത്. 

ഈ പദ്ധതിയിലൂടെ സഹായിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്ന വ്യക്തികള്‍ നേരിട്ടാണ് ഗുണഭോക്താക്കള്‍ക്കുള്ള സഹായങ്ങള്‍ കൈമാറുന്നുവെന്നത്  പദ്ധതിയെ കൂടുതല്‍ സുതാര്യമാക്കുന്നു.  2018 സെപ്റ്റംബര്‍ 5ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരനാണ് ഐ ആം ഫോര്‍ ആലപ്പി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതെന്ന് സബ് കളക്ടര്‍ പറഞ്ഞു.  പ്രളയാനന്തര പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കേവലം ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും തുടങ്ങിയ ആശയമാണ് ഇന്ന് ലക്ഷത്തിന് മുകളില്‍  വരുന്ന ആളുകള്‍ക്ക് സഹായം ലഭിക്കാന്‍ കാരണമായത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ജില്ലയുടെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും നേരിട്ട് കണ്ടെത്തുന്നവര്‍ക്കാണ് നിലവില്‍ ഐആംഫോര്‍ആലപ്പി വഴി സഹായമെത്തിച്ചുകൊണ്ടിരിക്കുന്നത്. 'ഐ ആം ഫോര്‍ ആലപ്പി' എന്ന ഫേസ്ബുക്ക് പേജിനെ രാജ്യാന്തര തലത്തില്‍ മാതൃകയാക്കാവുന്ന പുനരധിവാസ പദ്ധതികളില്‍ ഒന്നായി ഫേസ്ബുക്ക് അധികൃതര്‍ കണ്ടെത്തുകയും പദ്ധതിയുടെ പിതാവായ സബ് കളക്ടര്‍ വി ആര്‍  കൃഷ്ണതേജ ഐഎഎസിനെ ആദരിക്കുകയും ചെയ്തിരുന്നു.

തന്റെ ആദ്യ പോസ്റ്റിങ്ങില്‍ തന്നെ ഇത്തരത്തില്‍ ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടത്തിയ സബ് കളക്ടര്‍ കൃഷ്ണ തേജ ചുമതല ഒഴിഞ്ഞ് വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ ചുമതലയിലേക്ക് പോകുകയാണ്. ജില്ലയില്‍ നിന്നും സ്ഥലം മാറി പോകുന്നെങ്കിലും തുടര്‍ന്നും അടുത്ത സബ് കളക്ടറായി വരുന്ന ആളിലൂടെ 'ഐ ആം ഫോര്‍ ആലപ്പി' പദ്ധതി മുന്നോട്ട് കൊണ്ട് പോകുമെന്നും കൂടുതല്‍ ആളുകള്‍ക്ക് സഹായം എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു.

ആഡ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ ഇദ്ദേഹം 2016 ഒക്ടോബര്‍ 14നാണ് ആലപ്പുഴയുടെ സബ് കളക്ടറായി ചുമതല ഏറ്റെടുത്തത്. 2015 ഐഎഎസ് ബാച്ചിലെ 66-ാം റാങ്കുകാരനാണ്. മൈലാവരപ്പ് ശിവാനന്ദ കുമാറിന്റേയും ഭുവനേശ്വരി മൈലാവരപ്പിന്റേയും മകനാണ് കൃഷ്ണ തേജ. അനുപുമാ നൂളി സഹോദരിയാണ്. ഭാര്യ രാഗദീപ മൈലാവരപ്പിനും മകന്‍ റിഷിത് നന്ദ മൈലാവരപ്പും ഇദ്ദേഹത്തിനൊപ്പം ആലപ്പുഴയിലാണ് താമസം. ജെഎന്‍ടിയു കാക്കിനടാ കോളജില്‍ നിന്നും റാങ്കോടെ എഞ്ചിനീയറിംഗ് പാസ്സായി സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റവെയര്‍ എഞ്ചിയനീയറായി ജോലി ചെയ്യുമ്പോഴാണ് സിവില്‍ സര്‍വ്വീസ് ലഭിക്കുന്നത്. രണ്ട് വര്‍ഷം നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ച് ആലപ്പുഴുയെടെ സ്വന്തം വള്ളംകളിയെ നയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു.

വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ഭവനങ്ങള്‍, അംഗനവാടികള്‍, ക്ഷീരകര്‍ഷകര്‍ക്കാവശ്യമായ പശു, ആട്, താറാവ്, കോഴി, തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍, വിധവകള്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയവര്‍ക്കുള്ള ഉപജീവന മാര്‍ഗ്ഗങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സഹായങ്ങള്‍, സ്‌കൂളുകള്‍ക്കുള്ള ശുദ്ധജല കുടിവെള്ള പ്ലാന്റുകള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കില്‍, പഠനോപകരണങ്ങള്‍ എന്നിവയാണ് ഈ പദ്ധതി വഴി ജില്ലയിലുടനീളം വിതരണം ചെയ്തു വരുന്നത്.  


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം
മകനെ കൊന്ന വിവരം പൊലീസിനെ അറിയിച്ചതും അമ്മ അനു, കെഎസ്എഫ്ഇ ജീവനക്കാരി, വിളിച്ചത് കൺട്രോൾ റൂമിലേക്ക്