
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിനായി അംഗനവാടിയിലേക്ക് ടിവി നല്‍കി ഫോട്ടോയെടുത്ത് ശബരിനാഥൻ എംഎല്‍എ ഫേസ്ബുക്കിലിട്ടു, ഒരു മാസം കഴിയും മുമ്പ് അദ്ദേഹത്തിൻ്റെ അനുയായികൾ ടിവി തിരിച്ച് വാങ്ങിയെന്ന് ആക്ഷേപം. തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി പാലക്കോണം കോളനിയിലുള്ള അങ്കണവാടിയിലെ കുട്ടികള്‍ക്കാണ് ഓൺലൈൻ പഠനത്തിനായി എംഎല്‍എ ടിവി വാങ്ങി നല്‍കിയത്.
ഈ വിവരം ചിത്രങ്ങൾ സഹിതം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ, ഒരുമാസമാകുമ്പോഴേക്കും മുൻ വാർഡ് അംഗം എൻ എസ് ഹാഷിമിൻറെ നേതൃത്വത്തിലുള്ളവർ ടിവി തിരികെയെടുത്തുകൊണ്ടുപോയെന്നാണ് ആക്ഷേപമുയർന്നത്.
ടിവി കൊണ്ടുപോയതോടെ കുഞ്ഞുങ്ങളുടെ പഠനം ബുദ്ധിമുട്ടിലായി. ഇതോടെ അങ്കണവാടി ജീവനക്കാർ സിപിഐ എം പ്രാദേശിക നേതൃത്വത്തെ വിവരമറിയിച്ചു. തുടർന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറിയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ വി കെ മധു അങ്കണവാടിയിലേക്ക് പുതിയ ടിവി കൈമാറി.
പഞ്ചായത്ത് പ്രസിഡൻറ് വി ജെ സുരേഷ്, വാർഡ് അംഗങ്ങളായ അശോകൻ, അനുതോമസ്, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം റാഷു തോട്ടുമുക്ക്, ബ്രാഞ്ച് സെക്രട്ടറി ബിനു നാഗര, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഉനൈസ് തുരുത്തി എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam