
ഇടുക്കി: എസ്‍ എന്‍ ഡി പി യോഗം ഭാരവാഹികള്‍ ശമ്പളം നല്‍കാതെ പിരിച്ചുവിട്ടെന്നാരോപിച്ച് ഇടുക്കി പാറത്തോട് എസ് എന്‍ കോളേജിലെ അധ്യാപകരും ജീവനക്കാരും സമരം തുടങ്ങി. ജോലികിട്ടാനായി കൊടുത്ത ലക്ഷങ്ങളും അഞ്ച് വര്‍ഷത്തിലേറെ സേവനം ചെയ്‍തതിന്‍റെ ശമ്പളവും ലഭിക്കാനുണ്ടെന്നാണ് ഇവരുടെ പരാതി. വെള്ളാപ്പള്ളി നടേശനടക്കം കയ്യൊഴിഞ്ഞതോടെ കോടതിയെ സമീപിക്കാനാണ് അധ്യാപകരുടെ നീക്കം.
അടിമാലി എസ് എൻ ഡി പി യുണിയന്‍റെ കീഴില്‍ 2013 ല്‍ 350 തിലധികം കുട്ടികളുമായാണ് ഇടുക്കി പാറത്തോട് എസ് എന്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങിയത്. 2019 മാര്‍ച്ച് മുതല്‍ നാളിതുവരെ ശമ്പളമായി ഒന്നും തന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. അമ്പതിനായിരം മുതല്‍ 10 ലക്ഷം രൂപ വരെ നല്‍കിയാണ് ഓരോരുത്തരും ജോലിയില്‍ പ്രവേശിച്ചത്. ആ പണത്തിന്‍റെ കാര്യത്തിലും യോഗം ഭാരവാഹികള്‍ കൈമലര്‍ത്തി. ഇതിനിടെ ശമ്പളം ചോദിച്ചെന്ന പേരില്‍ ജീവനക്കാരെ പിരിച്ചും വിട്ടു. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നേടശന്‍ കോളേജ് എറ്റെടുത്തിട്ടുണ്ട്.
സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളേജില്‍ കുട്ടികളില്ലാത്തതിനാല്‍ ശമ്പളം നല്‍കാനാവില്ലെന്ന് എസ് എന്‍ ഡി പി ഭാരവാരികള്‍ വിശദീകരിച്ചു. ജോലിക്കായി നല്‍കിയ തുക തിരികെ കൊടുക്കുമെന്ന് വെള്ളാപ്പള്ളി നേടശന്‍ ഉറപ്പ് കൊടുത്തിട്ടുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. ശമ്പള കുടിശിക കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കനാണ് ജീവനക്കാരുടെ തീരുമാനം. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി കഴിഞ്ഞു.