കുറ്റിക്കാടിന് നടുവിൽ ഒരു അങ്കണവാടി; ഇഴജന്തുക്കളെ പേടിച്ച് കുഞ്ഞുങ്ങൾ; ശാശ്വതപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ

By Web TeamFirst Published Nov 24, 2022, 8:28 AM IST
Highlights

പ്രദേശത്തിന്‍റെ ശോചനീയവസ്ഥ കാരണം കുട്ടികളെ അങ്കണവാടിയിലേക്ക് വിടാന്‍ മാതാപിതാക്കള്‍ക്ക് ഭയമാണ്. കുട്ടികള്‍ മാത്രമല്ല, മഴക്കാലമായാല്‍ അങ്കണവാടിയിലെ ടീച്ചറും ആയയും ലീവാകും. 

തിരുവനന്തപുരം:  ഇഴജന്തുക്കള്‍ക്കടിയിലൂടെ കുഞ്ഞിക്കാല് വച്ച്, കുറ്റിക്കാട് നിറ‍ഞ്ഞ പ്രദേശം കടന്നാല്‍ മാത്രമാണ് പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ അയിരൂർ വാർഡിലെ ആയയിൽ അങ്കണവാടിയിലെത്താന്‍ കഴിയുകയുള്ളൂ. ഏതാണ്ട് ഒരു വര്‍ഷമായി ഇതാണ് ഈ അങ്കണവാടിയിലെക്കുള്ള വഴിയുടെ അവസ്ഥ. അങ്കണവാടിയിലേക്കുള്ള റോഡാകട്ടെ സഞ്ചാരയോഗ്യമല്ലാതായിട്ടും നാളേറെയായി. 

റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതും പ്രദേശത്ത് കുറ്റിക്കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നതും പ്രദേശത്ത് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാക്കി. കുറ്റിക്കാടുകള്‍ക്ക് നടുവിലാണ് ഇപ്പോള്‍ അങ്കണവാടിയുള്ളത്. പ്രദേശത്തിന്‍റെ ശോചനീയവസ്ഥ കാരണം കുട്ടികളെ അങ്കണവാടിയിലേക്ക് വിടാന്‍ മാതാപിതാക്കള്‍ക്ക് ഭയമാണ്. കുട്ടികള്‍ മാത്രമല്ല, മഴക്കാലമായാല്‍ അങ്കണവാടിയിലെ ടീച്ചറും ആയയും ലീവാകും. പ്രദേശത്ത് എത്തിച്ചേരാനാകില്ലെന്നത് തന്നെ കാരണം. 

അച്ഛൻ ലോട്ടറി വിറ്റു; മകൾ 'ഭാ​ഗ്യ'വുമായി വീട്ടിലേക്ക്; ഇടപെട്ട് കളക്ടർ, ആരതി ഇനി ഡോക്ടറാകും

റോഡിൽ വെള്ളം കയറിയാൽ വെള്ളം വറ്റിപ്പോകുന്നതുവരെ അങ്കണവാടി അടച്ചിടേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. വിഷ ജന്തുക്കൾ ഉൾപ്പെടെ കുറ്റിക്കാട്ടിൽ നിന്നും അങ്കണവാടിയിലേക്ക് ഇഴഞ്ഞ് കയറുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. വാർഡ് മെമ്പറുൾപ്പെടെ പഞ്ചായത്ത് ഭരണസമിതിയെയും അങ്കണവാടിയുടെ ശോചനീയാവസ്ഥ അറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയും ഉയരുന്നു.  25 ലേറെ കുട്ടികൾ ഉണ്ടായിരുന്ന അങ്കണവാടിയിൽ വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാരുടെ ആവശ്യം.

click me!