അച്ഛൻ ലോട്ടറി വിറ്റു; മകൾ 'ഭാഗ്യ'വുമായി വീട്ടിലേക്ക്; ഇടപെട്ട് കളക്ടർ, ആരതി ഇനി ഡോക്ടറാകും
ആരതിയുടെ പഠനചെലവ് കാര്യത്തിൽ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ ഇടപെട്ടിട്ടുണ്ട്.
ആലപ്പുഴ: അച്ഛൻ ഭാഗ്യം വിറ്റുനടന്നപ്പോൾ മകൾ വീട്ടിലേക്ക് എത്തിച്ചത് എംബിബിഎസ് പരീക്ഷയിൽ ഉയർന്ന റാങ്ക്. ചാരുംമൂട് നൂറനാട് പുലിമേൽ തുണ്ടിൽ ഹരിദാസ്- പ്രസന്ന ദമ്പതികളുടെ മകൾ ആരതി ദാസിനാണ് എംബിബിഎസ് ആദ്യ അലോട്ട്മെന്റിൽ പാലക്കാട് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചത്.
രണ്ട് പെൺമക്കളാണ് ഹരിദാസ്- പ്രസന്ന ദമ്പതികൾക്കുള്ളത്. ഹരിദാസിന്റെയും അങ്കണവാടി വർക്കറായ പ്രസന്നയുടെയും തുച്ഛമായ വരുമാനം കൊണ്ടാണ് മക്കളെ പഠിപ്പിക്കുന്നതും കുടുംബം മുന്നോട്ട് പോകുന്നതും. പടനിലം എച്ച്എസ്എസിൽനിന്നു പ്ലസ്ടു പാസായ ആരതി ആലപ്പുഴ തുമ്പോളിയിലെ കോച്ചിംഗ് സെന്‍ററിലായിരുന്നു എൻട്രൻസ് പരിശീലനം നടത്തിയത്. കഠിനാധ്വാനത്തിനൊടുവില്‍ രണ്ടാം ശ്രമത്തില്‍ ഉയർന്ന റാങ്ക് നേടാന്‍ ആരതിക്കായി.
പാലക്കാട് മെഡിക്കൽ കോളജിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചെങ്കിലും 15–ാം തീയതി കോളജിൽ ക്ലാസ് തുടങ്ങുന്നതിന് മുന്നോടിയായി യൂണിഫോം, തുടക്കത്തിലെ ഫീസ്, മറ്റ് കാര്യങ്ങൾ എന്നിവയ്ക്കായി 40000 രൂപയോളം വേണ്ടിവരും. ഇത് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഹരിദാസും കുടുംബവും. 24000 രൂപ തുടക്കത്തിൽ കോളജിൽ തന്നെ അടയ്ക്കണം. ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും മകൾ ഡോക്ടർ ആകുന്നതിന്റെ സന്തോഷത്തിലാണ് ഹരിദാസും കുടുംബവും ഇപ്പോൾ. ഇളയമകൾ ഗൗരിദാസ് പ്ലസ് ടു വിദ്യാർഥിനിയാണ്.
അതേസമയം, ആരതിയുടെ പഠനചെലവ് കാര്യത്തിൽ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ ഇടപെട്ടിട്ടുണ്ട്. കൃഷ്ണ തേജയെ സിവിൽ സർവീസ് പരീക്ഷയ്ക്കു പരിശീലിപ്പിച്ച ബാലലത മല്ലവരപ്പാണ് ചെലവുകൾ ഏറ്റെടുത്തിരിക്കുന്നത്. ആരതിയുടെ അഞ്ച് വർഷത്തെ എല്ലാ ചെലവുകളും ഇദ്ദേഹം വഹിക്കും. പാലക്കാട് മെഡിക്കൽ കോളജിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചതിനാൽ കോളജ് ഫീസ് പട്ടികജാതി വകുപ്പ് നൽകും. പിടിഎ ഫണ്ട്, ഹോസ്റ്റൽ ഫീ തുടങ്ങിയ ചെലവുകളാണ് കണ്ടെത്താനുണ്ടായിരുന്നത്. ഹോസ്റ്റൽ ഫീ ആയി 7,210 രൂപയും പിടിഎ ഫണ്ട് ആയി 16,000 രൂപയും നൽകേണ്ടതുണ്ട്. ഈ ചെലവുകളെല്ലാമാണ് ബാലലത വഹിക്കുന്നത്.