
അഞ്ചൽ: ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായി റിമാൻഡിലായതിൽ മനംനൊന്ത് കൊല്ലം അഞ്ചലിൽ യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലിൽ റഫീഖ് ആണ് സ്വന്തം ദേഹത്ത് തീ കൊളുത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം 16-ന് അഞ്ചലിലെ സ്വകാര്യ ബസ്സിൽ വെച്ച് ഒരു കുട്ടിയുടെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച സംഭവത്തിൽ റഫീഖിന്റെ ഭാര്യ സബീനയെ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്നും കൊലുസ് കണ്ടെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.
ഭാര്യ ജയിലിലായതോടെ റഫീഖ് കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇന്ന് ഉച്ചയോടെ തന്റെ മകനെ ഭാര്യവീട്ടിൽ കൊണ്ടാക്കിയ ശേഷം തിരികെയെത്തിയ ഇയാൾ, വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ അഞ്ചൽ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ച ശേഷം റഫീഖിനെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. റഫീഖിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. രണ്ടു വർഷം മുൻപും ഇയാൾ സമാനമായ രീതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam