
കാസർഗോഡ്: വീട്ടിനുള്ളില്‍ ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ തീര്‍ത്ത് മകളെ മുറിയില്‍ അടച്ചിട്ടിരിക്കുകയാണ് കാസര്‍കോട് (Kasaragod) വിദ്യാനഗറില്‍ ഒരമ്മ. എന്‍ഡോസള്‍ഫാന്‍ (Endosulfan) ദുരിത ബാധിതയായ മകള്‍ അഞ്ജലിയുടെ (Anjali) മനോനില തെറ്റുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ ആയതോടെയാണ് അമ്മ രാജേശ്വരിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുമ്പ് വാതില്‍ മുറിയിലാണ് 20 വയസുകാരിയായ അഞ്ജലി ജീവിക്കുന്നത്.
കാസർഗോട്ടെ നിരവധി കുട്ടികളെ പോലെ അഞ്ജലിയും എന്‍ഡോസള്‍ഫാന്‍ വിതച്ച മഹാദുരിതത്തിന്റെ ഇരയാണ്. ഓട്ടിസം ബാധിച്ചതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ചെറുതയപ്പോൾ അമ്മയ്ക്ക് പിടിച്ച് നിർത്താനാകുമായിരുന്നെങ്കിൽ ഇപ്പോൾ സ്ഥിതി പാടെ മാറിയിരിക്കുന്നു. വലുതായ അഞ്ജലി അടുത്തുചെല്ലുന്നവരെയെല്ലാം ഉപദ്രവിക്കും. ആരെയും കിട്ടിയില്ലെങ്കിൽ സ്വയം ശരീരത്തിൽ കടിച്ച് മുറിവാക്കും. കയ്യിലെ കറുത്ത പാടുകളെല്ലാം കാണിച്ച് അവളുടെ അമ്മ ദയനീയമായി പറഞ്ഞു, ഈ പാടുകളെല്ലാം അവൾ തന്നെ കടിച്ച് മുറിച്ചത് കരിഞ്ഞുണങ്ങിയതാണെന്ന്.
ചോറ് കൊടുത്താൽ എറിഞ്ഞ് കളയും ഒരു ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ഇതിനാലെല്ലാം വീട്ടിനുള്ളിൽ തന്നെ ഉണ്ടാക്കിയ കാരാഗൃഹത്തിൽ അമ്മയുടെ കണ്ണിന് മുന്നിൽ തന്നെയാണ് അഞ്ജലി കഴിയുന്നത്. കുളിപ്പിക്കാനും കക്കൂസിൽ കൊണ്ടുപോകാനും ആഹാരം നൽകാനുമൊക്കെ പുറത്തേക്ക് കൊണ്ടുവരും. അപ്പോഴെല്ലാം സഹായം വേണം. കുളിപ്പിക്കിക്കുമ്പോഴൊക്കെ ഉപദ്രവിക്കും. അങ്ങനെ പലതവണ താൻ താഴെ തറയിൽ വീണിട്ടുണ്ടെന്നും ആ അമ്മ പറയുന്നു.
ബെംഗളുരുവിൽ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് ഇപ്പോൾ കഴിക്കുന്നത്. ആ മരുനന് കഴിച്ച് തുടങ്ങിയതിൽ പിന്നെ കുറച്ച് ആശ്വാസമുണ്ട്, മകളെ ചൂണ്ടി അമ്മ പറഞ്ഞു. 1700 രൂപ പെൻഷൻ കിട്ടുന്നുണ്ട്. വികലാംഗ പെൻഷനുമുണ്ട്. എന്നാൽ ഈ അമ്മയും വീട്ടിനുള്ളിലടയ്ക്കപ്പെട്ട ഈ മകളും താമസിക്കുന്നത് ഇവരുടെ സ്വന്തം വീട്ടിലല്ല, അഞ്ജലിയുടെ അമ്മാവന്റെ വീട്ടിലാണ്. സർക്കാർ മൂന്ന് സെന്റ് അനുവദിച്ചിട്ടുണ്ട് ഇവർക്ക്. അതിലൊരു ചെറിയ വീട്, ജീവിക്കാൻ ഒരു വരുമാനം, രോഗത്തിൽ നിന്ന് മകൾക്ക് അൽപ്പമെങ്കിലും ആശ്വാസം ഇത് മാത്രമാണ് ഈ അമ്മ ഇപ്പോൾ ആഗ്രഹിക്കുന്നത്.
അക്കൌണ്ട് വിവരങ്ങൾ
RAJESHWARI
AC NO: 42042010108320
IFSC: CNRB0014204
CANARA BANK
KASARAGOD BRANCH
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam