
മാന്നാർ: ചെന്നിത്തല പുത്തുവിളപ്പടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്നയാൾക്ക് സഹായമായത് മാന്നാർ എമർജൻസി റെസ്ക്യൂടീം സെക്രട്ടറി അൻഷാദ് ആയിരുന്നു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ നവോദയ ജംഗ്‌ഷന് സമീപം എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ എണ്ണയ്ക്കാട് പലചരക്ക് വ്യാപാരം നടത്തുന്ന മുട്ടംസ്വദേശി മുരളീധരൻ നായരെയാണ് അൻഷാദ് ആശുപത്രയിലെത്തിച്ച് ജീവൻരക്ഷിച്ചത്.
അപകട വിവരമറിഞ്ഞ അൻഷാദ് സുഹൃത്തും ആംബുലൻസ് ഡ്രൈവറുമായ അജേഷുമായി ബന്ധപ്പെട്ട് പരിക്കേറ്റയാളെ പരുമലയിലെ സ്വകാര്യ ആശുപത്രയിൽ എത്തിക്കുകയായിരുന്നു. മാന്നാർ പൊലീസിനെ വിവരമറിയിക്കുകയും ബന്ധുക്കൾ എത്തുന്നതുവരെ ഒപ്പംനിന്ന് ആവശ്യമായ സേവനങ്ങളും നൽകുകയുണ്ടായി. കഴിഞ്ഞ മെയ് എട്ടിന് മാന്നാർ പരുമല ജംഗ്‌ഷന്‌സമീപം ലോറി ഇടിച്ച് ഗുരുതര പരിക്കുകളോടെ രക്തം വാർന്ന് റോഡിൽ കിടന്ന റാന്നി സ്വദേശി നടേശൻ എന്നയാളിനെ സമയോചിത ഇടപെടൽ നടത്തി ആശുപത്രിയിൽ എത്തിച്ചു ജീവൻരക്ഷിച്ചതിന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഐപിഎസ് അൻഷാദിന് അനുമോദനപത്രം മാന്നാർ പൊലീസ് സ്റ്റേഷൻവഴി നൽകി ആദരിക്കുകയും ചെയ്തിരുന്നു.
Read more: നാളെ മുതൽ മഴ, ജനങ്ങൾ ഇടിമിന്നൽ ജാഗ്രത പുലർത്താൻ നിർദേശം, വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
തൊട്ടടുത്തദിവസം മാന്നാറിൽഎത്തിയ ജില്ലാ പൊലീസ് മേധാവി നേരിട്ട് അനുമോദനം അറിയിക്കുകയും ചെയ്തിരുന്നു. 12 വർഷത്തിനു മുമ്പ് നടന്ന അപകടത്തിൽ വഴിയിൽകിടന്ന തന്നെ യാത്രക്കാരായ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ച് ജീവൻരക്ഷിച്ചത്. ഇതാണ് റോഡിൽ അപകടത്തിൽ പെടുന്നവരെ സഹായിക്കാൻ തനിക്ക് പ്രചോദനമായത് എന്ന് നാല്പത്തി രണ്ടുകാരനായ അൻഷാദ് പറഞ്ഞു. അപകടവിവരം അറിഞ്ഞാലുടൻ ആംബുലൻസ് സൗകര്യംനൽകി അൻഷാദിനെ സഹായിക്കുന്നത് മാന്നാറിൽ പ്രവർത്തിക്കുന്ന മെഡ്സ്റ്റാർ ആംബുലൻസ് സർവീസ് നടത്തുന്ന ജയേഷ്, അജേഷ് എന്നീ സഹോദരങ്ങളാണ്.
Read more: ദിവസം കൂലി 500, കൂലിപ്പണിക്കാരന് 37.5 ലക്ഷം രൂപയുടെ ആദായനികുതി നോട്ടീസ്, പൊലീസ് പരാതി നൽകി
റെജിമോൾ ഭാര്യയും നായർസമാജം സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി അസ്‌ന അൻഷാദ് മകളുമാണ്. മാന്നാർടൗൺക്ലബ്ബ് ട്രഷറർ, കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിഅംഗം, മാന്നാർ മീഡിയ സെന്റർ എക്സിക്യൂട്ടീവ് അംഗം, മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്ത് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അൻഷാദിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam