
കോഴിക്കോട്: നാദാപുരം വളയം ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിന് നേരെ അജ്ഞാതരുടെ ആക്രമണം. സ്കൂളിന് നേരെ കല്ലേറാണ് ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. തിങ്കളാഴ്‌ച്ച പുലർച്ചയോടെയാണ് സംഭവമെന്ന് കരുതുന്നു. ഇന്ന് രാവിലെ സ്ക്കൂൾ അധികൃതർ എത്തിയപ്പോഴാണ് ഹെഡ് മിസ്ട്രസിന്റ ഓഫീസിനോട് ചേർന്ന ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്തതായി കണ്ടത്. സ്കൂളിന് നേരെ ഉണ്ടായ ആക്രമണത്തിൽ സ്കൂൾ അധികൃതർ വളയം പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ വളയം എസ് ഐ അനീഷ് വടക്കേടത്തിന്‍റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് പ്രതികരിച്ചു.
ഈ അദ്ധ്യയന വർഷത്തിന്‍റെ ആരംഭത്തിൽ സ്കൂളിന് നേരെ അക്രമം ഉണ്ടായിരുന്നു. അന്ന് കമ്പ്യൂട്ടറും കുടിവെള്ള പൈപ്പുകളും ഭക്ഷണ ശാല ഉൾപ്പെടെയുള്ളവ നശിപ്പിക്കുകയും സ്ഥലം മലിനമാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.
അതേസമയം കോഴിക്കോട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത സ്ക്കൂൾ വാൻ മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്കേറ്റു എന്നതാണ്. വാഹനം മറിഞ്ഞ് മൂന്ന് വിദ്യാർത്ഥിൾക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് നിസ്സാരമാണെന്നാണ് വിവരം. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പൊറ്റമ്മൽ - കുതിരവട്ടം റോഡിൽ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. വാനിൽ കൂടുതൽ കുട്ടികൾ ഇല്ലാതിരുന്നത് അപകടത്തിന്‍റെ തോത് കുറച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാരും മറ്റും ചേർന്ന് കുട്ടികളെ ആശുപത്രിയിലാക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പൊറ്റമ്മൽ - കുതിരവട്ടം റോഡിലെ ഗതാഗതം പൊലീസ് തിരിച്ചു വിട്ടു.
കുതിരവട്ടത്തിന് സമീപം സ്കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ടു: 3 കുട്ടികള്‍ക്ക് നിസാര പരിക്ക്