
ആലുവ: ആലുവയിൽ മൊബൈൽ ഫോൺ കടയുടമയ്ക്ക് ക്രൂരമർദ്ദനം. ചുണങ്ങംവേലി സ്വദേശി അൽഹാദിനാണ് മർദ്ദനമേറ്റത്. തോട്ടുമുഖം സ്വദേശികളായ സദ്ദാം, ഷിഹാബ് എന്നിവരാണ് അക്രമത്തിന് പിന്നിൽ. കടയിലെ കന്പ്യൂട്ടറും വിൽപ്പനയ്ക്ക് വച്ച് മൊബൈൽ ഫോണുകളും ഇരുവരും ചേർന്ന് നശിപ്പിച്ചു. മൊബൈൽ ഫോൺ നന്നാക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലെത്തിയത്. അൽഹാദിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെയാണ് നടപടി.
അതേസമയം, കോഴിക്കോട് കെ. എസ്. ഇ. ബി ഓവർസിയറെ ഓഫീസിൽ കയറി സംഘം ചേര്‍ന്ന് മർദ്ദിച്ച സംഭവത്തില്‍ അഞ്ച് പേർ അറസ്റ്റിലായി. വീട്ടിലെ വൈദ്യുതി വിഛേദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണം. കെഎസ്ഇബി ജീവനക്കാരനെ തല്ലിയ താമരശ്ശേരി കുടുക്കിലുമ്മാരം കയ്യേലിക്കൽ വിനീഷ് (34), വാഴയിൽ സജീവൻ (40), കയ്യേലിക്കൽ അനീഷ് (37), ചെട്ട്യാൻകണ്ടി ഷരീഫ് (41), കയ്യേലിക്കൽ അനൂപ് (35) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
താമരശേരി ചുങ്കത്തുള്ള കെ. എസ്. ഇ. ബി ഓഫീസിലെ ഓവർസിയർ പി.കെ. ജയമുവിനെയാണ് സംഘം അക്രമിച്ചത്. വ്യാഴാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. അറസ്റ്റിലായ വിനീഷിന്‍റെ വീട്ടില്‍ വൈദ്യുത ബില്ല് അടച്ചതിന് ശേഷവും ഫ്യൂസ് ഊരിയെന്ന് ആരോപിച്ചുണ്ടായ വാക്ക് തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഫ്യൂസ് ഊരിയതറിഞ്ഞ് കെഎസ്ഇബി ഓഫീസലെത്തിയ വിനീഷും സംഘം ഉദ്യോഗസ്ഥരോട് തട്ടിക്കയറി.
വാക്കേറ്റം രൂക്ഷമാവുകയും തുടര്‍ന്ന് അക്രമി സംഘം ജയ്‌മുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ജീവനക്കാരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതികള്‍ കെ. എസ്. ഇ. ബി ഓഫീസിനുള്ളിലെ കസേര അടിച്ച് നശിപ്പിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ഓവർസിയര്‍ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഓഫീസിൽ കയറി മർദ്ദിച്ചതിനും കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്താണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam