
തൃശൂർ: കുന്നംകുളം അക്കിക്കാവ് - പന്നിത്തടം ബൈപാസിന് സമീപത്തെ കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. പെരുമ്പാവൂർ മരംപള്ളി സ്വദേശിയായ ശ്രീക്കുട്ടൻ (29) ആണ് കേസിൽ പോലീസിന്റെ പിടിയിലായത്.
ജൂലൈ 30-ന് വൈകുന്നേരം 5.30-നും ജൂലൈ 31-ന് രാവിലെ 8.30-നും ഇടയിലുള്ള സമയത്തായിരുന്നു അക്കിക്കാവ് - പന്നിത്തടം റോഡിലെ നിർമ്മാണ സ്ഥലത്ത് മോഷണം നടന്നത്. വിനീത് എം എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിട നിർമ്മാണ സ്ഥലത്തെ രണ്ടാമത്തെ നിലയുടെ വാർപ്പ് കഴിഞ്ഞ് താഴെ സൂക്ഷിച്ചിരുന്ന 85 ജാക്കികൾ, 81 ഇരുമ്പ് പൈപ്പുകൾ, 10 ഇരുമ്പ് ഷീറ്റുകൾ, മൂന്ന് സ്പാനുകൾ, ഒരു സോളാർ ക്യാമറ എന്നിവയാണ് ഇവിടെനിന്ന് മോഷണം പോയത്. മോഷണത്തിലൂടെ ഏകദേശം 3,65,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് കുമാർ, സബ് ഇൻസ്‌പെക്ടർ ശരത്ത് സോമൻ, സബ് ഇൻസ്‌പെക്ടർ കെ. ശശി കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam