
മലപ്പുറം: പുല്ലാളൂരില്‍ കുടിവെള്ളം ചോദിച്ചെത്തി വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി. മലപ്പുറം മേല്‍മുറിയില്‍ ഉപേക്ഷിച്ച നിലയിലാണ് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള കാര്‍ അന്വേഷണ സംഘം കണ്ടെത്തിയത്. കൊടുവള്ളി സ്വദേശിയായ മക്സൂസ് ഹാനൂക് ആണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
കുരുവട്ടൂര്‍ പച്ചക്കുളം കുറ്റിപ്പുറത്ത് താഴത്ത് ഇസ്മായില്‍ കുട്ടി ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പകല്‍ സമയത്ത് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. വീട്ടിലെ പുരുഷന്മാര്‍ ജുമുഅ നമസ്‌കാരത്തിനായി പള്ളിയില്‍ പോയ സമയത്താണ് പ്രതി കുടിവെള്ളം ആവശ്യപ്പെട്ട് വീട്ടുപടിക്കലെത്തിയത്. ഈ സമയം ഇസ്മായില്‍ കുട്ടി ഹാജിയുടെ ഭാര്യയും മരുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ കുടിക്കാന്‍ വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയ തക്കംനൊക്കി പ്രതി വീട്ടിനുള്ളില്‍ കടക്കുകയും ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങളും കവരുകയുമായിരുന്നു.
വെള്ളവുമായി തിരിച്ചെത്തിയപ്പോഴാണ് യുവാവിനെ കാണാനില്ലെന്ന് വീട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് സംശയം തോന്നി വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam