
തിരുവനന്തപുരം: യുവതിയെയും ബന്ധുവിനെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വിഴിഞ്ഞം ഉച്ചക്കട വട്ടവിള തുണ്ടുവിള വീട്ടിൽ വിമൽകുമാർ എന്നു വിളിക്കുന്ന വിനീതി(35) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞം ഉച്ചക്കട വട്ടവിളയിലായിരുന്നു സംഭവം. അനുജത്തിയുടെ ഭർത്താവിനൊപ്പം യുവതി സഞ്ചരിക്കവേ വാഹനത്തിന്റെ ടയർ പഞ്ചറായി.
ടയർ കട അടുത്തെവിടെ എന്ന് വിനീതിനോട് തിരക്കിയതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ യുവാവിന് മർദ്ദനമേറ്റു. ഇതു ചോദ്യം ചെയ്ത യുവതിയെയും പ്രതി മർദ്ദിക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു. യുവതിയെ അസഭ്യം പറയുകയും റോഡിൽ തള്ളിയിടുകയും ചെകിടത്ത് അടിക്കുകയും ചെയ്തെന്നാണ് പരാതി. എസ് ഐ ജി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി മുൻപ് സ്വകാര്യ പണമിടപാട് കേന്ദ്ര ഉടമയെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസുൾപ്പെടെ നിരവധി കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, സ്വകാര്യ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി പണവും രേഖകളും അടങ്ങിയ പഴ്‌സ് മോഷ്ടിച്ച പ്രതി പിടിയിലായി. കൊല്ലം പരവൂര്‍ പുക്കുളം സുനാമി ഫ്‌ളാറ്റ് ഹൗസ് നമ്പര്‍ ഒന്‍പതിലെ സുരേഷ് (42) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച ഉച്ചയോടെ കോട്ടമുക്കിലാണ് സംഭവം. കടയ്ക്കുള്ളില്‍ അതിക്രമിച്ചു കയറിയ സുരേഷ് 9500 രൂപയും ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളും അടങ്ങിയ പഴ്‌സ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പഴ്‌സ് മോഷണം പോയതായി മനസിലാക്കിയ കടയുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ വെസ്റ്റ് പൊലീസ് ഉടന്‍ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam