
എറണാകുളം: പെരുമ്പാവൂർ ബീവറേജസ് ഔട്ട്ലെറ്റിൽ ലോഡ് ഇറക്കുന്നതിനിടെ സംഘർഷം. ബീവറേജസിന് മുന്നിലുണ്ടായിരുന്ന തൊഴിലാളികളെ അല്ലപ്ര സ്വദേശി ഷിയാസ് കത്തികൊണ്ട് പരിക്കേൽപിച്ചു. ഷിയാസിനെ തൊഴിലാളികൾ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇന്ന് വൈകിട്ട് ആറ് മണിക്കായിരുന്ന പെരുമ്പാവൂരിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ടലെറ്റിന് മുന്നിൽ സംഘർഷം നടന്നത്. അല്ലപ്ര സ്വദേശി ഷിയാസ് കത്തിയുമായി വന്ന് യൂണിയൻ തൊഴിലാളിയായ സൂനീറിനെ ആക്രമിക്കുകയായിരുന്നു. സുനീറിന്‍റെ ചെവിയുടെ പിൻഭാഗത്ത് മുറിവേറ്റു. ആക്രമണം തടയാൻ ശ്രമിച്ച തൊഴിലാളികളായ റിയാസിനും സാദിഖിനും പരിക്കേറ്റു. പിന്നീട് തൊഴിലാളികൾ ചേർന്ന് ഷിയാസിനെ കീഴ്പ്പെടുത്തുകയായിരുന്നു.
മുൻവൈര്യാഗ്യത്തിലാണ് ആക്രമണം നടന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഷിയാസിനൊപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. മുന്പ് പാത്തിപാലത്ത് പൊതുസ്ഥലത്ത് മദ്യപിക്കുന്നത് തൊഴിലാളിയായ സുനീറിന്‍റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇന്നത്തെ ആക്രമണത്തിന് മണിക്കൂറുകൾ മുമ്പെ തന്നെ കത്തിയുമായി ഷിയാസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായും തൊഴിലാളികൾ പറഞ്ഞു. ഷിയാസിനെ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ, തിരുവനന്തപുരത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ രണ്ടുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേല്പിച്ച കേസിൽ പ്രതികള്‍ പിടിയിലായി. വെങ്ങാനൂർ വില്ലേജിൽ പനങ്ങോട് മിലേനിയം റോഡിൽ കുഞ്ച് വീട് മേലെ വീട്ടിൽ ദിലീഷ് (40), പനങ്ങോട് പെരുമരം ആയില്യം വീട്ടിൽ ശ്യാം രാജ് ( 47 )എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെങ്ങാനൂർ സ്വദേശിയായ മനോരഞ്ജിത്തിനെയും കൊച്ചുവാവ എന്ന് വിളിക്കുന്ന ആനന്ദിനെയുമാണ് പ്രതികൾ ഗുരുതരമായി കുത്തി പരിക്കേല്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒറ്റശേഖരമംഗലം സ്വദേശിയായ ഷാജി എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന കോവളം മുട്ടയ്ക്കാട് ചിറയിലെ വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളുമായ അഞ്ചുപേരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam