ശബരിമല യുവതി പ്രവേശനം: ആലപ്പുഴ ജില്ലയിൽ വ്യാപക അക്രമം

By Web TeamFirst Published Jan 2, 2019, 10:55 PM IST
Highlights

 പ്രതിഷേധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നൂറുകണക്കിന് ബി ജെ പി പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം തന്നെ പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

ആലപ്പുഴ: ശബരിമല യുവതീ പ്രവേശനത്തോട് അനുബന്ധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ആലപ്പുഴ ജില്ലയില്‍ നടത്തിയ പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തകർ അക്രമം അഴിച്ചുവിട്ടു. വഴിയോരകച്ചവടക്കാരെ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഇതോടെ നാട്ടില്‍ ഹര്‍ത്താലിന്റെ പ്രതീതിയായി എന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. 

ഹരിപ്പാട്ടും മാവേലിക്കരയിലും വലിയ സംഘര്‍ഷങ്ങളാണ് ഉണ്ടായത്. പൊലീസിന് നേരെ കല്ലേറിയുകയും വാഹനങ്ങള്‍ തടയാന്‍ ശ്രമിക്കുകയും ചെയ്തു.  മാവേലിക്കരയില്‍ ചായക്കട നടത്തിയിരുന്ന പളനിയെ ഇവര്‍ വളഞ്ഞിട്ട് ആക്രമിച്ചു. സാധനങ്ങള്‍ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞു. അക്രമം തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കും മകനും സാരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.  

ആലപ്പുഴ ന​ഗരത്തിൽ ഇരുമ്പുപാലത്തിന് സമീപം ബി ജെ പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു നീക്കി. ചെങ്ങന്നൂരിലും സമാനമായ സംഭവങ്ങള്‍ തന്നെയാണ് അരങ്ങേറിയത്. ശബരിമലയിലെ പ്രവേശന കവാടമായ ഇവിടെ കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശബരിമല ദര്‍ശനം നടത്തുന്ന ഭക്തരെ കനത്ത സുരക്ഷയോടു കൂടിയാണ് പൊലീസ് കടത്തിവിടുന്നുണ്ട്. കരിങ്കൊടിയും പ്രകടനങ്ങളുമായി ബി ജെ പിയും ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകരും വന്‍ പ്രക്ഷോഭങ്ങളാണ് നടത്തുന്നത്. 

പ്രതിഷേധക്കാര്‍ നിര്‍ബന്ധിച്ച് കടയടപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് വ്യാപാരികള്‍ക്കിടയിലുള്ളത്. നാളെ നടക്കുന്ന ഹര്‍ത്താലില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നാണ്‌ വ്യാപാരികൾ പറയുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നൂറുകണക്കിന് ബി ജെ പി പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം തന്നെ പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

click me!