
കോഴിക്കോട്: മാങ്കാവ് മിംസ് ആശുപത്രിക്ക് സമീപം രണ്ടാഴ്ച മുമ്പ് പ്രവർത്തനം ആരംഭിച്ച 'അളിയൻസ്' റസ്റ്ററന്റിന് നേരെ മൂന്നംഗ സംഘത്തിന്റെ അഴിഞ്ഞാട്ടം. ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ജീവനക്കാരനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ഹോട്ടലിലെ ഉപകരണങ്ങൾ അടിച്ചുതകർക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ബില്ലിനെച്ചൊല്ലി തർക്കം: കഴിഞ്ഞ ദിവസം രാത്രി 9.30-ഓടെയാണ് മൂന്നു യുവാക്കൾ റെസ്റ്റോറന്റിലെത്തിയത്. ഇവർ കഴിച്ച ഭക്ഷണത്തിന് ഏകദേശം 600 രൂപയായിരുന്നു ബില്ല്. പണം നൽകാതെ ഇറങ്ങിപ്പോകാൻ ശ്രമിച്ച ഇവരെ ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ തടഞ്ഞു. പണം നൽകാതെ പോകാൻ കഴിയില്ലെന്ന് കർശനമായി പറഞ്ഞതോടെ യുവാക്കൾ പ്രകോപിതരായി.
ആയുധങ്ങളുമായി അതിക്രമം: ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ സംഘം ഇരുമ്പ് വടികളുമായി തിരിച്ചെത്തി കൗണ്ടറിലിരുന്ന യുവാവിനെ നേരിട്ട് ആക്രമിച്ചു. തുടർന്ന് ഹോട്ടലിലെ ചില്ലുകളും ഫർണിച്ചറുകളും അടിച്ചുതകർക്കുകയായിരുന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് ഉടമസ്ഥർ പറയുന്നത്.
പ്രതികൾ വലയിൽ: ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി പന്നിയങ്കര പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പുതിയതായി സംരംഭം തുടങ്ങിയ യുവാക്കളെ ഗുണ്ടാ സ്റ്റൈലിൽ ആക്രമിച്ചത് പ്രദേശത്തെ വ്യാപാരികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam