
തിരുവനന്തപുരം: പള്ളിപ്പുറം സിആര്‍പിഎഫ് ജങ്ഷനില്‍ കടയില്‍ അതിക്രമിച്ച് കയറി വ്യാപാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാ സംഘത്തിലെ പ്രധാന പ്രതികള്‍ അറസ്റ്റിലായി. ഒന്നും രണ്ടും പ്രതികളായ പള്ളിപ്പുറം സിആര്‍പിഎഫ് പുതുവല്‍ പുത്തന്‍ വീട് സെമിനാ മന്‍സിലില്‍ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് (36), ആലംകോട് നഗരൂര്‍ കൊടുവന്നൂരില്‍ റംസി മന്‍സിലില്‍ റിയാസ് ( 32) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്.
പ്രതികള്‍ക്കെതിരെ വധശ്രമം, പിടിച്ചുപറി ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് മംഗലപുരം സിഐ തോംസണ്‍ പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ട് പ്രതികളായ കരിക്ക് അന്‍സാര്‍ എന്ന് വിളിക്കുന്ന അന്‍സാര്‍, ചിറയിന്‍കീഴ് സ്വദേശി ഫിറോസ് എന്നിവര്‍ ഒളിവിലാണ്. കൊലക്കേസ് ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളാണ് പിടിയിലായ ഒന്നാം പ്രതി ഷാനുവിനെതിരെയുള്ളത്. രണ്ടാം പ്രതിയായ റിയാസിനെതിരേ നിരവധി കേസുകള്‍ നിലവിലുള്ളതായും പൊലീസ് പറഞ്ഞു.
ഒന്നാം പ്രതിയായ ഷാനുവിനെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പച്ചക്കറികട, ബേക്കറി, ഷാനുവിന്റെ വീട്, പ്രതി രാത്രികാലങ്ങളില്‍ തങ്ങുന്ന താവളം എന്നിവിടങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇക്കഴിഞ്ഞ 18ന് വൈകുന്നേരം ആറു മണിയോടെയാണ് സിആര്‍പിഎഫ് ജങ്്ഷനിലുള്ള ബേക്കറിയില്‍ അതിക്രമിച്ച് കയറി കടയുടമയായ സജാദിനെ നാലംഗ ഗുണ്ടാ സംഘം മാരകമായി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴുത്തിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തേറ്റ സജാദ് ഒരാഴ്ചയോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam