മതിയായ ജീവനക്കാരില്ലാത്തതും ഇന്ധനവിതരണം നിലച്ചതും തൈക്കാട് ശാന്തികവാടത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

തിരുവനന്തപുരം: തൈക്കാട് ശാന്തികവാടത്തിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സമരവുമായി സിപിഎം. ശാന്തകവാടത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി വാർഡ് കൗൺസിലർ ജി. വേണുഗോപാലിന്റെ നേതൃത്വത്തിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എത്തി. എത്രയും വേ​ഗത്തിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കൗൺസിലറുടെ ആവശ്യം. മതിയായ ജീവനക്കാരില്ലാത്തതും ഇന്ധനവിതരണം നിലച്ചതും തൈക്കാട് ശാന്തികവാടത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. 

വാഹന പാർക്കിങ് കേന്ദ്രവും അടച്ചിട്ടു. ഇന്ധനം ലഭിക്കാത്തതിനാൽ വാതക ശ്മശാനം ഒരുമാസമായി പ്രവർത്തിക്കുന്നില്ല. പണം മുടങ്ങിയതോടെ കരാറുകാരൻ വിതരണം നിർത്തിയെന്നാണ് പറയുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കോർപ്പറേഷൻ ശ്രമിക്കുന്നില്ലെന്നും ആരോപണമുയർന്നു. വിറക് ശ്മശാനത്തിന്റെ സമയവും കുറച്ചു. രാത്രി പത്തുവരെ പ്രവർത്തിച്ചിരുന്ന വിറക് ശ്മശാനം ഇപ്പോൾ ഏഴര വരെയേ പ്രവർത്തിക്കുന്നുള്ളൂ.