
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ സ്വർണ മാല കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. തൂത്തുക്കുടി സ്വദേശികളായ മീനാക്ഷി, മാരി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. അഞ്ച് പവൻ സ്വർണമാലയാണ് ഇവർ കവർന്നത്. തമ്പാനൂരിൽ പൊങ്കാലയിട്ട് മടങ്ങുന്നതിനിടെ പട്ടം സ്വദേശിയുടെ മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു ഇവർ. പ്രതികളിൽ നിന്ന് മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി നിലമ്പൂര്‍ വഴിക്കടവില്‍ പിടിയിലായി എന്നതാണ്. എടവണ്ണ ഒതായി സ്വദേശിയും ഊട്ടിയില്‍ താമസക്കാരനുമായ വെള്ളാട്ടുചോല അബ്ദുല്‍ റഷീദ് എന്ന കട്ടര്‍ റഷീദി (50) നെയാണ് വഴിക്കടവ് സി ഐ അറസ്റ്റ് ചെയ്തത്. വഴിക്കടവ് പാലാട് കോസടിപ്പാലം നെടുങ്ങാട്ടുമ്മല്‍ റെജി വര്‍ഗീസിന്റെ വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ല വാറണ്ടുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ മാസം പതിനെട്ടിനാണ് റെജി വര്‍ഗീസിന്റെ വീട് കുത്തി തുറന്ന് മോഷണം നടത്തിയത്. റെജിയും കുടുംബവും കോഴഞ്ചേരിയിലുള്ള ബന്ധു വീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. അയല്‍ വീട്ടില്‍ താമസിക്കുന്ന റെജി വര്‍ഗീസിന്റെ ബന്ധു രാവിലെ വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് വീടിന്റെ അടുക്കള വാതില്‍ തുറന്ന് കിടക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വീട്ടില്‍ വില പിടിപ്പുള്ള ആഭരണങ്ങള്‍ സൂക്ഷിച്ചതായി അറിയിച്ചു. തുടര്‍ന്ന് ബന്ധു പരിശോധന നടത്തിയപ്പോള്‍ വീടിന്റെ വാതിലുകളും മുഴുവന്‍ അലമാരകളും കുത്തി തുറന്ന് നശിപ്പിച്ചതായും സാധന സാമഗ്രികള്‍ വാരി വലിച്ചിട്ടതായും കണ്ടെത്തി. വിവരം അറിഞ്ഞ് വഴിക്കടവ് പൊലീസും ഡോഗ് സ്‌ക്വാഡും ശാസ്ത്രീയ കുറ്റന്വേഷണ വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam