
കണ്ണൂര്‍: ഓട്ടോ ഡ്രൈവറായ മനോജ് എന്ന യുവാവിനെ വിധി അപകടത്തിന്‍റെ രൂപത്തില്‍ അബോധാവസ്ഥയിലാക്കിയിട്ട് മാസം മൂന്നു തികയാറാകുന്നു. മനോജിന്‍റെ ആശുപത്രിക്കിടക്കയുടെ അരികില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഭാര്യയും അമ്മയും പറക്കുമുറ്റാത്ത രണ്ടു മക്കളും.
2018 ഒക്ടോബര്‍ 28നായിരുന്നു കണ്ണൂര്‍ ചപ്പാരപ്പടവ് പഞ്ചായത്തിലെ എരുവാട്ടി അതിരുകുന്നിലെ കൊയിലേരിയന്‍ മനോജി(40)ന്‍റെ കുടുംബത്തെ ഇരുട്ടിലാക്കിയ അപകടം. രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ ചപ്പാരപ്പടവ് പെരുമളാബാദില്‍ മനോജിന്റെ ഓട്ടോ മറിയുകയായിരുന്നു. പരിക്കേറ്റു റോഡില്‍ കിടന്ന മനോജിനെ അതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ രണ്ടാഴ്ചയോളം ഐ സി യുവിൽ കിടന്നു.
ഇപ്പോള്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ് മനോജ്. ന്യൂറോ വിഭാഗത്തിലെ ഡോക്ടറെ തേടിയാണ് കൊയിലി ആശുപത്രിയിൽ എത്തിയത്. അപകടം നടന്ന് മാസം മൂന്നു തികയാറാകുമ്പോഴും മനോജിന് ബോധം തിരിച്ചുകിട്ടിയില്ല.
ദിനംപ്രതി 2000 രൂപയിലധികം മരുന്നിന് മാത്രമായി വേണം. മറ്റ് ചിലവുകൾക്കായി വലിയ തുക വേറെയും കണ്ടെത്തണം. ഭാര്യ സവിതയും വിദ്യാർത്ഥികളായ രണ്ടുമക്കളും അമ്മയുമടങ്ങുന്ന കുടുംബം മനോജിനെ ആശ്രയിച്ചാണ് കഴിയുന്നത്.
മനോജിന്റെ ജ്യേഷ്ഠൻ മരത്തിൽ നിന്ന് വീണ് നീണ്ട നാളത്തെ ചികിത്സക്ക് ശേഷം പുറത്തിറങ്ങിയതേയുള്ളൂ. ഭാരിച്ച ചിലവുകൾകൾക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് ഈ കുടുംബം. തുടർ ചികിത്സ നടത്തിയാൽ മനോജിനെ ആരോഗ്യപൂർണ്ണമായ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാകുമെന്ന് ഡോക്ടർമാർ പറയുന്നു. മനോജിന് ദീര്‍ഘകാലം ചികിത്സ നടത്തണമെന്നും ഇതിനായി ലക്ഷങ്ങൾ ചിലവഴിക്കേണ്ടി വരുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
മനോജിന്റെ ചികിത്സക്ക് പണം കണ്ടെത്താനായി ചികിത്സാ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും നാട്ടുകാർക്ക് സ്വരൂപിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ചിലവുകൾ. കായക്കൂല്‍ മമ്മു ചെയർമാനും ടി ബാലന്‍ കണ്‍വീനറുമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. മനോജിന്റെ ഭാര്യ സവിതയുടെ പേരില്‍ എസ്ബിഐ തളിപ്പറമ്പ് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ACCOUNT NUMBER
38088281589
SAVITHA
SBI TALIPARAMBA BRANCH
IFSC : SBIN0001000
ഫോണ്‍: 9495672314
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam