
തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയത് കൊണ്ടെന്ന് പ്രതി ഹരികുമാർ. കൊല്ലണമെന്ന് തോന്നിയപ്പോൾ കൊന്നുവെന്നാണ് പ്രതി പൊലീസിന് നൽകിയ വിശദീകരണം. എന്നാൽ പ്രതി അടിക്കടി മൊഴി മാറ്റുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ഹരികുമാർ വിദ്യാഭ്യാസം നേടിയിട്ടില്ല. മൂന്ന് വർഷം ആലപ്പുഴ ദേവീക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ.
ഹരികുമാറിനെ കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി തെളിവെടുത്തു. കുഞ്ഞിന്റെ അമ്മാവൻ ഹരികുമാറിന് മാനസികസ്വാസ്ഥ്യമുണ്ടെന്നും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
കുഞ്ഞിന്റെ അമ്മ ശ്രീതുവും ഭർത്താവ് ശ്രീജിത്തും തമ്മിൽ അകൽച്ചയിലായിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് വിലയിരുത്തൽ. അടുത്തടുത്ത മുറികളിൽ നിന്നും ഇരുവരും നിരന്തരം വാട്സ് ആപ്പ് ചാറ്റും വീഡിയോ കോളും ചെയ്യാറുണ്ടായിരുന്നു. ശ്രീതുവിനോട് ഹരികുമാർ വഴിവിട്ട് പെരുമാറാൻ ശ്രമിച്ചിരുന്നു. അടുപ്പത്തിന് കുഞ്ഞ് തടസ്സമാകുമെന്നതിനാൽ കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ച വിവരം. പക്ഷെ ഇനിയും പല സംശയങ്ങൾ ബാക്കിയാണ്. നഷ്ടപ്പെട്ട കൂടുതൽ വാട്സപ് ചാറ്റുകൾ വീണ്ടെടുക്കും. ശ്രീതു പ്രത്യേക സ്വഭാവക്കാരിയായിരുന്നുവെന്നാണ് ഭർത്താവിന്റെ ബന്ധുക്കളുടെ മൊഴി. രണ്ട് വയസ്സകാരിയുടെ കൊലയുടെ ഞെട്ടലിലാണ് അയൽവാസികൾ. ശ്രീതു നിരന്തരം കള്ളം പറയുമായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.
ഇതിനിടെ സംശയം കൂട്ടി കരിക്കകം സ്വദേശി ദേവീദാസൻ എന്ന മന്ത്രിവാദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീതു ഇയാളെ ഗുരുവായി കണ്ടിരുന്നു. ഹരികുമാർ ഒന്നര വർഷത്തോളം ഇയാളുടെ മഠത്തിൽ ജോലി ചെയ്തിരുന്നു. പ്രദീപൻ എന്ന പേരിൽ മുമ്പ് പ്രദേശത്ത് മുട്ട കച്ചവടം നടത്തിയ ആൾ പിന്നീട് ദേവീദാസൻ എന്ന പേരിൽ മന്ത്രവാദത്തിലേക്കും പൂജയിലേക്കും മാറുകയായിരുന്നു. വീടുവാങ്ങാനെന്ന പേരിൽ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായ് ദേവീദാസൻ തട്ടിയെടുത്തെന്നാണ് ശ്രീതുവിൻറെ മൊഴി. കുഞ്ഞിന്റെ കൊലപാതകത്തിൽ ഇയാളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam