
കൽപ്പറ്റ: ദേശീയപാത 766-ലെ രാത്രി യാത്രാ നിരോധന കേസിൽ, കുട്ട-ഗോണിക്കുപ്പ ബദൽ പാതയ്ക്ക് അനുകൂലമായി ദേശീയ കടുവസംരക്ഷണ അതോറിറ്റി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത് കേരളത്തിന് തിരിച്ചടിയാകുമെന്ന് നീലഗിരി-വയനാട് എൻ.എച്ച്. ആൻഡ് റെയിൽവേ കർമസമിതി. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയും ബദൽ പാതയ്ക്ക് വേണ്ടിയുള്ള പിൻവാതിൽ നീക്കങ്ങളുമാണ് ഈ സാഹചര്യത്തിലേക്ക് എത്തിച്ചത്.
ബദൽപാത വികസിപ്പിച്ച് ദേശീയപാത 766 അടച്ചുപൂട്ടാനുള്ള നിർദേശം സമർപ്പിക്കാൻ 2019 ഓഗസ്റ്റിൽ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യക്ഷമമായ ഒരു ഇടപെടലും സംസ്ഥാന സർക്കാർ നടത്തിയിരുന്നില്ല. കർണാടക സർക്കാരുമായി ഉദ്യോഗസ്ഥ തലത്തിൽപ്പോലും ചർച്ച നടത്തിയില്ല. മുമ്പ് നടത്തിയ ഉദ്യോഗസ്ഥതല ചർച്ചകളിൽ കേരള സർക്കാർ ഉദ്യോഗസ്ഥർ കുട്ട-ഗോണിക്കുപ്പ ബദൽപ്പാതയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് തിരിച്ചടിക്കുമെന്ന ആശങ്ക ജനിപ്പിക്കുന്നത്. പ്രശ്നപരിഹാരത്തിന് ചിക്കബർഗി വഴിയുള്ള ബൈപാസ് നിർദേശിച്ചു കൊണ്ടുള്ള നാറ്റ്പാക് റിപ്പോർട്ട് സംസ്ഥാന സർക്കാർ പൂർണമായി അവഗണിച്ചതും കാര്യങ്ങൾ വഷളാക്കിയെന്നാണ് ആരോപണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam