പാറശാലയിലെ മെഡിക്കൽ ഷോപ്പിൽ ക്ഷേത്രത്തിലെ പൂജാരിയാണെന്ന് സ്വയം പരിചയപ്പെടുത്തി മധ്യവയസ്‌കൻ തട്ടിപ്പ് നടത്തി. 5300 രൂപയുടെ ചില്ലറയുണ്ടെന്ന് പറഞ്ഞ് 1200 രൂപ മാത്രം നൽകി ബാക്കി തുകയുമായി കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: ചില്ലറ നൽകാം പകരം നോട്ട് മതിയെന്ന് പറഞ്ഞ് മെഡിക്കൽ ഷോപ്പ് ജീവനക്കാരിൽ നിന്നും പണം തട്ടി മുങ്ങിയ ആൾക്കെതിരെ അന്വേഷണം. പാറശാലയിലെ മെഡിക്കൽ സ്‌റ്റോറിലാണ് തട്ടിപ്പ് നടന്നത്. 5300 രൂപയുടെ ചില്ലറയുണ്ടെന്നും നോട്ട് വേണമെന്നും പറഞ്ഞ് തിരക്കുള്ള സമയത്ത് എത്തിയ മധ്യവയസ്‌കനാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരെ കബളിപ്പിച്ചത് കടന്നത്. 1200 രൂപയുടെ ചില്ലറ സഞ്ചിയില്‍ പൊതിഞ്ഞ് സ്ഥലത്ത് എത്തിയശേഷം 5300 രൂപയുടെ ചില്ലറയുണ്ടെന്ന് പറയുകയായിരുന്നു.
താന്‍ സ്ഥിരം ഇവിടെ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും മരുന്ന് വാങ്ങുന്ന ആളാണെന്നും സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയാണെന്നും കാണിക്ക പൈസയാണന്നും സ്വയം പരിചയപ്പെടുത്തി നയത്തിൽ തട്ടിപ്പ് നടത്തുകയായിരുന്നു. മാനേജരെ പരിചയമുണ്ടെന്ന് പറഞ്ഞ് ഫോണിൽ സംസാരിച്ച് ഫോൺ കട്ടാക്കിയ ഇയാൾ ജീവനക്കാരെ കബളിപ്പിച്ച് പണം വാങ്ങി വാങ്ങി മുങ്ങുകയായിരുന്നു. മാനെജർ തിരികെ വിളിച്ചപ്പോഴേക്കും പണവുമായി കടന്ന ഇയാൾ നൽകിയ കവർ പരിശോധിച്ചപ്പോൾ 1200 രുപയ്ക്കുള്ള ഒരു രൂപ കോയിൻ മാത്രമാണുണ്ടായിരുന്നത്. നല്ല ഭാരമുണ്ടായിരുന്നതിനാൽ എണ്ണിനോക്കട്ടെയെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും തനിക്ക് തിരക്കുണ്ടെന്നും എന്തെങ്കിലുമുണ്ടെങ്കിൽ നമ്പരിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞ് വ്യാജ ഫോൺ നമ്പർ നൽകിയാണ് മുങ്ങിയത്.
സമീപത്തെ സി.സി.ടി.വിയില്‍ നിന്നും ചിത്രം ലഭിച്ചുവെങ്കിലും ഇയാളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. പിന്നാലെ പാറശാല പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരുപാട് തട്ടിപ്പുകൾ കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ളൊരു തട്ടിപ്പ് ആദ്യമായിട്ടാണെന്ന് മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാര്‍ പറയുന്നു. ഷോപ്പിൽ മാസ്ക് ധരിച്ചെത്തിയ ഇയാൾ പുറത്തിറങ്ങി മാസ്ക് മാറ്റി പോകുന്ന ദ്യശ്യങ്ങൾ സമീപത്ത് നിന്നും ലഭിച്ചു. സി സി ടി വി ദ്യശ്യങ്ങൾ സഹിതം ആണ് പരാതി നൽകിയത്. ആളെ കുറിച്ച് പൊലീസിനും വിവരം ലഭിച്ചിട്ടില്ല.


