
വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയിൽ പുതുവത്സര ആഘോഷത്തിനായെത്തിയ ബെംഗളൂരു സ്വദേശിയായ യുവാവ് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മരിച്ചു. 33 വയസുള്ള അരൂപ് ഡെ ആണ് മരിച്ചത്. ഓടയം ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. മത്സ്യത്തൊഴിലാളികളും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ കരയ്ക്കെത്തിച്ചെങ്കിലും വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് അരൂപ് വര്‍ക്കലയിൽ എത്തിയത്.
ക്രിസ്മസ് ദിനത്തില്‍ വൈകീട്ടോടെയാണ് പുത്തൻതോപ്പിലും അഞ്ച് തെങ്ങിലുമായി മൂന്ന് യുവാക്കളെ കടലില്‍ കാണാതായിരുന്നു. ആഘോഷത്തിനായി എത്തി കടലില്‍ ഇറങ്ങിയവര്‍ തിരയില്‍പ്പെടുകയായിരുന്നു. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറക്കൽ സ്വദേശി ശ്രേയസ് (16), കണിയാപുരം മസ്താൻമുക്ക് സ്വദേശി സാജിദ് (19), മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (35) എന്നിവരാണ് മരിച്ചത്. ശ്രേയസിനെ രക്ഷിക്കുന്നതിനിടെ ആണ് സാജിദ് തിരയിൽ പെട്ടത്.
കഴിഞ്ഞ ദിവസം തുമ്പയിലുണ്ടായ സമാന അപകടത്തിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടിരുന്നു. തുമ്പ ആറാട്ട്‍വഴി സ്വദേശി ഫ്രാങ്കോ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും അപകടം സംഭവിച്ചിരുന്നു. കടലില്‍ ഇറങ്ങിയ വീട്ടമ്മ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ കോസ്റ്റൽ വാർഡൻമാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചതിനാൽ അപകടം ഒഴിവാകുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam