
ബെംഗളൂരു: കർണാടകയിൽ ഹാസന് സമീപം സഖ്‍ലേഷ്പുരയിൽ ബന്ധുവിനും സുഹൃത്തിനുമൊപ്പമെത്തി ലോഡ്ജിൽ മുറിയെടുത്ത യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ബെംഗളൂരു നാഗസാന്ദ്ര സ്വദേശി വർഷയാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന രഘു, ദർശൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു.
ബെംഗളൂരു ചിക്കബനാവറ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയായ വർഷ ആണ് സഖ്‍ലേഷ്പുരയിൽ ലോഡ്ജ് മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ബന്ധുവിനും സുഹൃത്തിനുമൊപ്പമെത്തി വെള്ളിയാഴ്ചയാണ് വർഷ വാലഹള്ളി കുഡിഗെ എന്ന സ്ഥലത്തെ ശ്രീദേവി ലോഡ്ജിൽ മുറിയെടുത്തത്. അടുത്ത ദിവസങ്ങളിൽ മൂന്ന് പേരും ഭൈരവേശ്വര, മജകഹള്ളി വെള്ളച്ചാട്ടം എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. ഇന്നലെയും ചില സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മുറിയിലെത്തി കുളിക്കാനായി പോയതായിരുന്നു വർഷ. ഈ സമയം വാഷ്റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന രഘുവും ദർശനും പൊലീസിനെ അറിയിച്ചത്. ഇവരിരുവരും ചേർന്നാണ് വർഷയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. കൂടുതൽ സൗകര്യമുള്ള സഖ്‍ലേഷ്‍പുരയിലെ ആശുപത്രിയിലേക്ക് പിന്നാലെ മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി ഹാസനിലെ ഹിംസ് ആശുപത്രിയിലേക്ക് മാറ്റി.
രഘുവിനെയും ദർശനെയും പൊലീസ് ചോദ്യം ചെയ്തു. ഇരുവരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ശുഭാന്വിത അറിയിച്ചു. സെപ്റ്റംബര്‍ 11നാണ് പ്രിയയും രഘുവും ദർശനും ബെംഗളൂരുവിൽ നിന്ന് തിരിച്ചത്. കൂട്ടുകാരിയായ പ്രിയയുടെ വീട്ടിലെ ആഘോഷത്തിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് വർഷ വീട്ടുകാരെ അറിയിച്ചിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam