കളക്ടർക്കും ഗുരുവായൂർ അസിസ്റ്റന്‍റ് കമ്മീഷണർക്കും പരാതി നൽകിയതായി പ്രവർത്തകർ അറിയിച്ചു
തൃശ്ശൂർ: കണ്ടൈൻമെന്‍റ് സോൺ മേഖലയിൽ വിദേശമദ്യശാല തുറന്ന് പ്രവർത്തിപ്പിക്കുന്നതിനെതിരെ പ്രതിഷേധം. ഗുരുവായൂർ മുൻസിപ്പൽ പരിധിയിലെ വാർഡ് 25 ൽ പ്രവർത്തിക്കുന്ന ബീവറേജിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ഇത് ഉടൻ അടച്ചു പൂട്ടണം എന്നവശ്യപ്പെട്ട് ഇൻകാസ് യു എ ഇ പ്രവർത്തകരും മദ്യവിരുദ്ധ സമിതിയും സംയുക്തമായി ബീവറേജ് ഔട്ട് ലെറ്റിന് മുന്നിൽ ധർണ നടത്തി. കളക്ടർക്കും ഗുരുവായൂർ അസിസ്റ്റന്‍റ് കമ്മീഷണർക്കും പരാതി നൽകിയതായി പ്രവർത്തകർ അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ മദ്യവില്‍പന ശാലകളിലെ ആൾകൂട്ടത്തിൽ ഇന്നും ഹൈക്കോടതി രൂക്ഷ വിമർശനമുന്നിയിച്ചിരുന്നു. മദ്യം വാങ്ങാനെത്തുന്നവരെ രോഗത്തിന് മുന്നിലേക്ക് തള്ളി വിടാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ ഓര്‍മിപ്പിച്ചു. അതിഗുരുതരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. ആള്‍ക്കൂട്ടം നിയന്ത്രിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ പൂർണ്ണമായ അടച്ചിടൽ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റ് നിവൃത്തിയില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.
ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യമൊരുക്കണം. മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ല. മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണം. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കിൽ പൂർണമായി അടച്ചിടുക എന്നതാണ് മുന്നിലുള്ള മാർഗം. മദ്യം വാങ്ങാനെത്തുന്നവർക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. മദ്യശാലകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona