
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കോഴിക്കോട് സ്വദേശികളായ നാല് പേരെ ഭോപ്പാല്‍ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. വടകര, വില്യാപ്പള്ളി, കാര്‍ത്തികപ്പള്ളി, കോട്ടപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള പത്തൊന്‍പതും ഇരുപതും വയസ് പ്രായമുള്ള നാല് പേരെ സംഘം കസ്റ്റഡിയില്‍ എടുത്ത് മധ്യപ്രദേശിലേക്ക് കൊണ്ടുപോയെന്നാണ് ലഭിക്കുന്ന വിവരം.
ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തിരുവോണ നാളിലാണ് മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്നുള്ള നാല് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ എത്തുകയും ഇവരെ പിടികൂടുകയും ചെയ്തത്. 12 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തിരിമറി നടന്ന കേസിലാണ് നടപടി എന്നാണ് വടകര പൊലീസ് അധികൃതര്‍ നല്‍കുന്ന വിവരം. കേസില്‍ ഇനിയും മൂന്നോളം പേര്‍ പിടിയിലാകാനുണ്ടെന്നും സൂചനയുണ്ട്.
പ്രദേശത്തെ യുവാക്കളെ ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് എടുപ്പിക്കുകയും പിന്നീട് അവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎമ്മും ഉള്‍പ്പെടെ കൈക്കലാക്കുകയും ചെയ്യുന്ന സംഘം പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് സമ്മതിക്കുന്നുണ്ട്. യുവാക്കള്‍ക്ക് അതിന് പകരമായി പതിനായിരം രൂപയോളം നല്‍കിയിരുന്നുവെന്ന് കണ്ടെത്തിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇത്തരത്തില്‍ നിര്‍മിച്ച അക്കൗണ്ടുകളിലൂടെയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം പ്രദേശത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഇതുസംബന്ധിച്ച പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. സംഘത്തിന്റെ കെണിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കുടുങ്ങിയിട്ടുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam