ബിജെപി ഹര്‍ത്താല്‍; നെയ്യാറ്റിൻകരയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്

By Web TeamFirst Published Dec 11, 2018, 6:56 AM IST
Highlights

തിരുവനന്തപുരത്ത് നിന്ന് വന്ന കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ്സിന് നേരെയാണ് നെയ്യാറ്റിൻകര പത്താം കല്ലിന് സമീപത്ത് ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസ്സിന്റെ മുൻ ഗ്ലാസ്സ് തകർന്നു. ആര്‍ക്കും പരിക്കില്ല. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ബി ജെ പി ഹര്‍ത്താലിനിടെ രാവിലെ നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് വന്ന കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ്സിന് നേരെയാണ് നെയ്യാറ്റിൻകര പത്താം കല്ലിന് സമീപത്ത് ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസ്സിന്റെ മുൻ ഗ്ലാസ്സ് തകർന്നു. ആര്‍ക്കും പരിക്കില്ല. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. 

ശബരിമലയിലും സന്നിധാനത്തും നിലനില്‍ക്കുന്ന നിരോധനാജ്ഞ എടുത്തുകളയണമെന്നാവശ്യപ്പെട്ടായിരുന്നു ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം നടത്തിയിരുന്നു. എന്നാല്‍ സമരം തുടങ്ങി എട്ട് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ സമരക്കാരുടെ ആവശ്യത്തോട് പ്രതികരിച്ചില്ല. മാത്രമല്ല നിരോധനാജ്ഞ നീട്ടുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 

തുടര്‍ന്ന് രാധാകൃഷ്ണന്‍റെ ജീവന്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ബി ജെ പി സെക്രട്ടേറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലും കസേരകളും വലിച്ചെറിഞ്ഞു. ബി ജെ പി പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു പ്രവര്‍ത്തകയുടെ തലക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് ജില്ലയില്‍ നടത്താനിരുന്ന ഹൈസ്കൂള്‍ പരീക്ഷകള്‍ 21 -ാം തിയതിയിലേക്ക് മാറ്റി. ഇന്ന് നടക്കേണ്ടിയിരുന്ന ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ എല്ലാ ജില്ലകളിലേതും ഡിസംബർ 21 ലേക്ക് മാറ്റിവച്ചു.
 

click me!