വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിന് എത്തിയ മന്ത്രിക്കും ചീഫ് വിപ്പിനും മുൻപിൽ ബിജെപി നേതാവിന്റെ രോഷപ്രകടനം

By Web TeamFirst Published Nov 18, 2022, 10:52 PM IST
Highlights

ആനിക്കാട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിന് എത്തിയ റവന്യൂ മന്ത്രിക്കും സർക്കാർ ചീഫ് വിപ്പിനും മുൻപിൽ ബിജെപി നേതാവിന്റെ രോഷപ്രകടനം.

കോട്ടയം: ആനിക്കാട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിന് എത്തിയ റവന്യൂ മന്ത്രിക്കും സർക്കാർ ചീഫ് വിപ്പിനും മുൻപിൽ ബിജെപി നേതാവിന്റെ രോഷപ്രകടനം. ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരിയാണ് പ്രതിഷേധമുയർത്തിയത്. ബിജെപി പ്രതിനിധികളെ റവന്യൂ വകുപ്പ് ഉദ്ഘാടന വേദികളിൽ ക്ഷണിച്ചില്ല എന്ന് ആരോപിച്ചായിരുന്നു ഹരിയുടെ പ്രതിഷേധം. 

പ്രതിഷേധത്തിന് പിന്നാലെ സദസ്സിൽ ഉണ്ടായിരുന്ന മുഴുവൻ ബിജെപി പ്രവർത്തകരും പരിപാടിയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. എന്നാൽ നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ മാത്രം ഉദ്ഘാടന ചടങ്ങിൽ ക്ഷണിക്കുന്നതാണ് കീഴ്‌വഴക്കം എന്ന് ജില്ലാ ഭരണകൂടം വിശദീകരിച്ചു.

Read more:'സൗഹാർദ്ദപരം' നിയുക്ത ബംഗാൾ ഗവർണർ ആനന്ദ ബോസുമായി മമതാ ബാനർജി സംസാരിച്ചു

അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കോടതിയലക്ഷ്യ പ്രസ്താവന നടത്തിയെന്ന ആക്ഷേപവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. കെടിയു വൈസ് ചാന്‍സലറെ പുറത്താക്കിയ വിധി സംബന്ധിച്ച പ്രതികരണത്തിനെതിരെയാണ് പരാതി.സുപ്രീംകോടതി പോലും കേന്ദ്ര നയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് വേണം വിധിയിലൂടെ മനസ്സിലാക്കാനെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുന്നതിനായി കേന്ദ്രീകരണം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ഇത് നമ്മുടെ ബഹുസ്വരതയെ തകര്‍ക്കും.കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നയത്തിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും മന്ത്രി പറഞ്ഞു.

ഇതിനെതിരെ മാധ്യമ വാര്‍ത്തകളുടെ റിപ്പോര്‍ട്ടുകളടക്കമാണ് സന്ദീപ് വാര്യര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.മന്ത്രി ബിന്ദുവിന്‍റെ  പ്രസ്താവന സുപ്രീം കോടതിയെ ഇകഴ്ത്തിക്കാണിക്കുന്നതും തികഞ്ഞ അനാദരവും അവഹേളനവുമാണ് . മന്ത്രിയുടെ കോടതി അലക്ഷ്യ പ്രസ്താവനക്കെതിരെ അഭിഭാഷകൻ അഡ്വ രഞ്ജിത്ത് മാരാർ മുഖേനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ് ജനറലിന്‍റെ  അനുമതിക്കായി നടപടി ആരംഭിച്ചുവെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു .

click me!