
തിരുവനന്തപുരം: അമിത പലിശയീടാക്കി പണം കടം നൽകുകയും ഇരട്ടിയോളം തിരിച്ചടച്ചിട്ടും ഭീഷണിപ്പെടുത്തി വാഹനം ഈടായി പിടിച്ചെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കൊറ്റാമം മേലെക്കോണം സ്വദേശി ഹരൻ (30) ആണ് പിടിയിലായത്. ഹരനിൽ നിന്നു പണം കടം വാങ്ങിയ മരിയാപുരം സ്വദേശി വിശാഖ് വിജയന്റെ പിതാവ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്നാണ് പാറശാല പൊലീസിൻ്റെ നടപടി. നൂറു രൂപയ്ക്കു പത്തു രൂപ നിരക്കിൽ ഹരനിൽ നിന്നും ഒന്നര വർഷം മുൻപ് വിശാഖ് ആറരലക്ഷം രൂപ പലിശയ്ക്കു വാങ്ങിയിരുന്നു. പല തവണയായി 17 ലക്ഷം രൂപ തിരിച്ചു നൽകിയെങ്കിലും വീണ്ടും പണം നൽകാനുണ്ടെന്ന് ഭീഷണിപ്പെടുത്തി വിശാഖിന്റെ കാർ ഈടായി ഹരൻ പിടിച്ചെടുത്തു.
വാഹനം വിട്ടു നൽകുന്നതിനു വിശാഖ് പലരിൽ നിന്നും പണം കടം വാങ്ങി വീണ്ടും നൽകിയെങ്കിലും കാർ തിരിച്ചുനൽകിയില്ല. തുടർന്നാണ് പിതാവ് മുഖ്യമന്ത്രിക്കു പരാതി നൽകിയത്. പാറശാല പൊലീസ് നടത്തിയ അന്വേഷണത്തിൽ പലിശക്കാരനെ തിരിച്ചറിഞ്ഞു.ഹരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അമിത പലിശയ്ക്ക് നൽകിയ പണത്തിനു ഈടായി വാങ്ങിയ നാലു കാറുകൾ, കണക്കിൽ പെടാത്ത 2 ലക്ഷം രൂപ, 7 വാഹനങ്ങളുടെ ആർസി ബുക്ക്, പലരുടെയും പേരിലുള്ള തുക എഴുതാതെ ഒപ്പ് രേഖപ്പെടുത്തിയ ചെക്ക് തുടങ്ങിയവ കണ്ടെത്തി.പാറശാല എസ്എച്ച്ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ദീപുവും സംഘവും ഹരനെ പിടികൂടി കോടതിയിൽ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam