
ചേർത്തല: ചെങ്ങണ്ട പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം അഞ്ചാം ദിവസം കണ്ടെത്തി. തുമ്പോളി പീഡികപറമ്പിൽ സന്റോൺ ജോസഫ് ബാബുവിന്റെ മകൻ ഡേവിഡ് ജിൻസ് (24) ന്റെ മൃതദേഹമാണ് സംഭവ സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റർ വടക്ക് പള്ളിപ്പുറം പല്ലിവേലി സ്കൂളിന് പടിഞ്ഞാറ് മില്ല് കടവിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കക്ക വാരൽ തൊഴിലാളികൾക്ക് വലിയ രീതിയിൽ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ അന്വഷണത്തിനിടെ പായലിനടിയിൽ കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ തിരച്ചിൽ നടത്തുന്ന നാവികസേനയുടെ മുങ്ങൾ വിദഗ്ധർ ഈ സമയം വിളക്ക് മരം പാലത്തിനടുത്ത് ഇന്നും തിരച്ചിൽ തുടരുന്നുണ്ടായിരുന്നു.
മൃതദേഹം കണ്ടെത്തിയതായി ഇവരെ അറിയിച്ചതിനെ തുടർന്ന് തിരച്ചിൽ സംഘം എത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്. തുടർന്ന് ചേർത്തല തഹസിൽദാർ ആർ ഉഷയുടെ നേതൃത്വത്വത്തിൽ ചേർത്തല പൊലീസ് ഇൻക്വെസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തുമ്പോളി സെന്റ് തോമസ് പള്ളി സിമിത്തേരിയിൽ സംസ്ക്കരിക്കും.
എറണാകുളം കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഫുഡ് കമ്പിനിയിലെ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഡേവിഡ് ജീൻസ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ബൈക്കിലെത്തി പാലത്തിൽ നിന്നും താഴേക്ക് ചാടിയത്. ചേർത്തല അഗ്നിശമന സേനാ അംഗങ്ങൾ, ഫയർ ആംബുലൻസ് എന്നിവരുടെ തിരച്ചിലിന് ശേഷമാണ് നാവികസേനാ മുങ്ങൾ വിദഗ്ദ്ധർ എത്തി തിരച്ചിൽ നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam