കോഴിക്കോട് താമരശ്ശേരിയിൽ കുടുംബാംഗങ്ങൾ സ്ഥലത്തില്ലാത്ത സമയത്ത് അടച്ചിട്ട വീട്ടിൽ വൻ കവർച്ച നടന്നു. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് മൂന്ന് പവനോളം സ്വർണ്ണവും 5000 രൂപയും മോഷ്ടിച്ചതായാണ് പ്രാഥമിക വിവരം.

കോഴിക്കോട്: കുടുംബാംഗങ്ങള്‍ കേരളത്തിന് പുറത്തുപോയ തക്കത്തിന് വീട്ടില്‍ നടന്നത് വന്‍ കവര്‍ച്ച. കോഴിക്കോട് താമരശ്ശേരിയിലെ കാരാടിയിലാണ് അടച്ചിട്ട വീട്ടില്‍ മോഷണം നടന്നത്. കാരാടി-വരട്ട്യാക്കില്‍ സംസ്ഥാന പാതയുടെ അരികിലുള്ള കുറ്റിപ്പടി പ്രഭാകരന്‍ നമ്പ്യാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്നു മൂന്ന് പവനോളം സ്വര്‍ണവും, 5000 രൂപയും നഷ്ടപ്പെട്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Add Asianetnews as a Preferred SourcegooglePreferred

പ്രഭാകരന്‍ നമ്പ്യാരും ഭാര്യയും കഴിഞ്ഞ നാലാം തിയ്യതി ബെംഗളൂരുവിലുള്ള ബന്ധുവീട്ടിലേക്ക് പോയിരുന്നു. നാളെ ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയേക്കും. ഇവര്‍ എത്തിയാല്‍ മാത്രമേ നഷ്ടമായ കാര്യങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. വീട് വൃത്തിയാക്കുന്നതിന് വേണ്ടി ജോലിക്കാരി ഇന്നലെ വീട്ടില്‍ എത്തിയപ്പോഴാണ് വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. വീടിനകത്തെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.