
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പൊലീസിനെ വലച്ചത് മണിക്കൂറുകൾ. ഇമെയിൽ വഴിയാണ് സന്ദേശം ആദ്യം ലഭിച്ചത് തൃശൂർ ജില്ലാ കോടതിയിലേക്കാണ് സന്ദേശം ലഭിച്ചക്. ഉടൻ തന്നെ കോടതി അധികൃതർ ഇത് തൃശൂർ കളക്ടർക്ക് കൈമാറി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃശൂർ കളക്ടർ ഈ വിവരം ഇടുക്കി കളക്ടർക്ക് നൽകുകയായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇടുക്കിയിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പൊലീസും സംയുക്തമായാണ് അണക്കെട്ടിൽ പരിശോധന നടത്തിയത്. തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടർ, മെയിൻ ഡാം, ബേബി ഡാം ഷട്ടർ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. അതീവ ജാഗ്രതയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഓരോ സ്ഥലവും പരിശോധിച്ചത്.
തുടർന്ന് ബോംബ് സ്ക്വാഡിനെയും പൊലീസ് നായയെയുമെത്തിച്ച് വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാജ സന്ദേശമാണെന്നാണ് നിഗമനം. ഇ മെയിൽ അയച്ചതാരെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. അതിനിടെ, ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തേക്കടിയിൽ വാർത്തകൾ ശേഖരിക്കുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും എത്തിയ മാധ്യമപ്രവർത്തകരെ വനംവകുപ്പ് ഉദ്യോഗസ്ഥൻ തടഞ്ഞത് ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമാണ് മാധ്യമസംഘം സ്ഥലത്തെത്തിയത്.
എന്നാൽ, വനംവകുപ്പ് വാച്ചർ മാധ്യമപ്രവർത്തകരെ തടയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം. ഇടുക്കി കളക്ടറുടെയും ജില്ല പോലീസ് മേധാവിയുടെയും നിർദ്ദേശ പ്രകാരം മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam