SI Attacked : സ്റ്റേഷനുള്ളിൽ വച്ച് എസ്ഐയെ കയ്യേറ്റം ചെയ്ത് സഹോദരന്മാർ, പിടിച്ച് തള്ളി; അറസ്റ്റ്, റിമാൻഡ്

By Asianet MalayalamFirst Published Dec 9, 2021, 8:47 PM IST
Highlights

ചുനക്കര സ്വദേശി അബ്ദുൽ റഹ്‌മാൻ പ്രതികൾക്കെതിരെ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഫർണിച്ചർ ഇൻസ്റ്റാൾമെന്റ് നടത്തുന്ന പ്രതികൾ പണം വാങ്ങിയിട്ടും സാധനങ്ങൾ നൽകാതെ തന്നെ കബളിപ്പിച്ചതായുള്ള അബ്ദുൽ റഹ്മാന്റെ പരാതിയിൽ പ്രതികളായ ഇരുവരേയും ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

ചാരുമൂട്: പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് എസ്ഐയെയും സിപിഒയേയും കയ്യേറ്റം ചെയ്യുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സഹോദരങ്ങളെ റിമാൻഡ് ചെയ്തു. കോട്ടയം പായിപ്പാട് കോതപ്പാറവീട്ടിൽ ഷാൻമോൻ (27) സഹോദരൻ സജിൻ റജീബ് (24) എന്നിവരെയാണ് നൂറനാട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് മാവേലിക്കര കോടതിയിൽ ഹാജരാക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചുനക്കര സ്വദേശി അബ്ദുൽ റഹ്‌മാൻ പ്രതികൾക്കെതിരെ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഫർണിച്ചർ ഇൻസ്റ്റാൾമെന്റ് നടത്തുന്ന പ്രതികൾ പണം വാങ്ങിയിട്ടും സാധനങ്ങൾ നൽകാതെ തന്നെ കബളിപ്പിച്ചതായുള്ള അബ്ദുൽ റഹ്മാന്റെ പരാതിയിൽ പ്രതികളായ ഇരുവരേയും ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.. സബ് ഇൻസ്പെക്ടറുടെ മുറിയിൽ വച്ച് പരാതി സംബന്ധിച്ച് ഇരു കക്ഷികളുമായി സംസാരിക്കുന്നതിനുമിടയിലാണ് പ്രതികൾ കയ്യേറ്റത്തിന് മുതിർന്നത്. മറ്റു പരാതിക്കാരുൾപ്പെടെ  കേൾക്കെ പ്രതികൾ മോശം ഭാഷ ഉപയോ​ഗിക്കുകയും എസ്ഐയെ പിടിച്ചു തള്ളകയും ചെയ്തു. തടയാൻ ശ്രമിച്ച സിപിഒയെയും ഇവർ കയ്യേറ്റം ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. 

കഞ്ചാവ് ലഹരിയിൽ യുവാക്കളുടെ ആക്രമണം; വനിതാ കോൺസ്റ്റബിളിന്റെ നെഞ്ചിൽ ചവിട്ടി

കഞ്ചാവ് ലഹരിയിലായിരുന്ന രണ്ട് യുവാക്കളുടെ ആക്രമണത്തിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കൊല്ലത്ത് അഞ്ചാലുംമൂട് ജങ്ഷനിൽ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ആക്രമണത്തിൽ സൂരജ് (23), ശരത്ത് (23) എന്നിവരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അഞ്ചാലുംമൂട് ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുന്നില്‍വെച്ച് പൂക്കട നടത്തുന്ന അജി എന്നയാളുടെ കാറില്‍ ഇടിച്ചതാണ് സംഭവത്തിന് തുടക്കം. വണ്ടി ഇടിച്ചതിനെ ചോദ്യം ചെയ്ത അജിയെ സൂരജും ശരത്തും മർദ്ദിച്ചു.

ഇവരുടെ കയ്യിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് അജിയുടെ തലയടിച്ച് പൊട്ടിച്ചു. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃക്കരുവ സ്വദേശി ഉല്ലാസ് എന്നയാളുടെ കാലിൽ ഇടിച്ചു. ബൈക്കുമായി രക്ഷപ്പെടുന്നതിനിടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയും പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു. സ്റ്റേഷനിലെത്തിച്ചപ്പോൾ ഇരുവരും അവിടെവച്ചും അക്രമോത്സുകരായി.

ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ വനിതാ പൊലീസ് ഓഫീസർ അജിമോളുടെ നെഞ്ചിൽ ചവിട്ടുകയും യൂണിഫോം പിടിച്ച് വലിക്കുകയും ചെയ്തു. സ്റ്റേഷനിൽ 5000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കി. തലയ്ക്ക് പരിക്കേറ്റ അജി, കാലിന് പരിക്കേറ്റ ഉല്ലാസ്, നെഞ്ചിൽ ചവിട്ടേറ്റ പൊലീസ് ഓഫീസർ അജിമോൾ എന്നിവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകി. 

click me!