ചാവക്കാട് കടപ്പുറത്ത് കടൽവാത്തയെ കണ്ടെത്തി

By Web TeamFirst Published Aug 25, 2020, 11:56 AM IST
Highlights

ചാവക്കാട് കടപ്പുറത്ത് കടൽവാത്തയെ കണ്ടെത്തി. ജനവാസം കൂടുതലുള്ള കടൽതീരങ്ങളിൽ അപൂർവമായി മാത്രമെ ഇവയെ കാണാറുള്ളു.  പുറംഭാഗത്ത് കാപ്പിപ്പൊടി നിറവും കഴുത്ത് ഭാഗത്ത് വേർതിരിക്കാത്ത വെള്ളനിറവും മങ്ങിയ നീല കാലുകളുമാണ് ഇവയ്ക്കുള്ളത്. 

ചാവക്കാട്: ചാവക്കാട് കടപ്പുറത്ത് കടൽവാത്തയെ കണ്ടെത്തി. ജനവാസം കൂടുതലുള്ള കടൽതീരങ്ങളിൽ അപൂർവമായി മാത്രമെ ഇവയെ കാണാറുള്ളു.പുറംഭാഗത്ത് കാപ്പിപ്പൊടി നിറവും കഴുത്ത് ഭാഗത്ത് വേർതിരിക്കാത്ത വെള്ളനിറവും മങ്ങിയ നീലകാലുകളുമാണ് ഇവയ്ക്കുള്ളത്. 

പുത്തൻ കടൽപ്പുറത്തെ പ്രഭാത വ്യായായമത്തിനിടയിലാണ് ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകരും കടൽ നിരീക്ഷകരുമായ ഷാനു അസീസ്, കടലാമ സംരക്ഷകനും ഫോട്ടോഗ്രാഫറുമായ സലീം ഐഫോക്കസ് എന്നിവർ കടൽവാത്തയെ കണ്ടത്. 

ഉഷ്ണമേഖല കടലോരങ്ങളിലാണ് ബൂബിയിനത്തിൽപ്പെട്ട പക്ഷികൾ കാണപ്പെടുന്നത്. കടലിലെ ആഴം കുറഞ്ഞ കടലോരങ്ങളിൽ നിന്നും ഊളയിട്ടാണ് മീൻ പിടിക്കാറുള്ളത്. വെള്ളത്തിനടിയിലേക്കു കുതിച്ചുചെന്ന് ഇരപിടിക്കാൻ ഇവയ്ക്ക് പ്രത്യേകമായ കഴിവുണ്ട്. 

നടുക്കടലിൽ കപ്പലുകളിൽ ചെന്നിരുന്ന് ഇവ മനുഷ്യരുടെ പിടിയിൽ സ്ഥിരമായി അകപ്പെടാറുണ്ട്. അതിനാൽ ഇവയെ ബോബോകൾ അഥവാ വിഡ്ഡികൾ എന്നു വിളിക്കുന്നു. ബോബോയാണ് പിന്നീട് ബൂബിയായി മാറിയത്. ഒന്നര കിലോഗ്രാം തൂക്കം വെയ്ക്കുന്ന ഇവയ്ക്കു 80 സെന്റീമീറ്റർ നീളം ഉണ്ടാകും.

ജനവാസം കുറവുള്ള കടലോരത്തെ ഉയരമുള്ള മരങ്ങളിൽ കൂടുകെട്ടി മുട്ടയിടാറാണ് പതിവ്. കൂട്ടമായി സഞ്ചരിക്കാറുള്ള ബൂബി കൂട്ടത്തിൽ നിന്നും ശക്തമായ കാറ്റിന്റെ ഗതിയിൽ വഴിതെറ്റി കടപ്പുറത്തിറങ്ങിയതാവാമെന്ന് ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകർ പറഞ്ഞു. 

കടലിലെ മത്സ്യക്കൂട്ടങ്ങളുടെ ഗതിമാറ്റം കടൽ പക്ഷികളുടെ ലഭ്യത കുറയ്ക്കുന്നുണ്ടെന്ന് ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻജെ ജെയിംസ് പറഞ്ഞു. 2013ലും ചാവക്കാട് കടപ്പുറത്ത് കടൽ വാത്തയിനത്തിൽപ്പെട്ട വെള്ള ബൂബി പക്ഷിയെ കണ്ടെത്തിയിരുന്നു.  

പ്രജനനത്തിനും, വിശ്രമിക്കാനും മാത്രമെ ഈ പക്ഷികള്‍ തീരത്ത് എത്താറുള്ളൂ. കേരള തീരത്ത് വളരെ അപൂര്‍വമായാണ് പക്ഷിയെ കണ്ടുവരുന്നത്. ചെമ്മീന്‍, മത്സ്യം, കട്ടിയുള്ള ചെറു ജീവികള്‍ എന്നിവയാണ് ഭക്ഷണം.

click me!