
തൃശൂർ: അപകടകരമായ രീതിയിൽ ബസോടിച്ച് ഭീതി സൃഷ്ടിച്ച ഡ്രൈവറെ കൈയോടെ പൊക്കി പൊലീസ്. കഴിഞ്ഞ ദിവസം പകൽ പതിനൊന്നരയോടെയാണ് സംഭവം. തൃശൂർ പാളപ്പിള്ളി റൂട്ടിൽ ഓടുന്ന KL42A9510 അമ്പാടി എന്ന ബസ് കുരിയച്ചിറയിൽ എതിർ ദിശയിലെ വാഹനങ്ങളെ ഭീതിപ്പെടുത്തി ഹെഡ്ലൈറ്റ് ഫ്ലാഷ് ചെയ്തും എയർ ഹോൺ അടിച്ചും അപകടകരമായി ഓടിക്കുകയായിരുന്നു. റാൽജോ എന്നയാളാണ് ബസ് ഓടിച്ചത്. എൻഫോഴ്‌സ്‌മെന്റ് എഎംവിഐ പയസ് ഗിറ്റ് ഓടിച്ചിരുന്ന കാറിനെയാണ് ബസ് ഡ്രൈവർ ഭീതിപ്പെടുത്തിയത്. ഇടതു വശത്തേക്ക് ഒതുക്കാൻ സ്ഥലമില്ല എന്നറിഞ്ഞിട്ടുകൂടി അപകടകരമായി ബസ് വെട്ടിക്കുകയായിരുന്നു.
എതിർ ദിശയിൽനിന്നും വന്നിരുന്ന മറ്റൊരു ബസ് സാഹചര്യം മനസിലാക്കി പെട്ടന്ന് നിറുത്തിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു. തുടർന്ന് ബസിനെ പിന്തുടർന്ന് കുരിയച്ചിറ സ്റ്റോപ്പിൽ മുന്നിൽ നിറുത്തിയപ്പോഴും കാറിനെ ഇടിച്ചു തെറിപ്പിക്കുവാനുള്ള ശ്രമം ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായി. കാറിൽ നിന്നും ഇറങ്ങിയത് യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ ആണെന്ന് കണ്ടതോടെ ഡ്രൈവർ ബസ് ഒതുക്കി നിർത്തി. തുടർന്ന് ഡ്രൈവറോട് എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചു.
എൻഫോസ്‌മെന്റ് ആർടിഒ സിന്ധു കെ.ബി ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു. ബസുകളുടെ മത്സരയോട്ടവും നിരോധിത ഹോണുകളുടെ ഉപയോഗവും ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ഇത്തരം ഡ്രൈവർമാർക്കെതിരെ കനത്ത നടപടിയെടുക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒ അറിയിച്ചു. ബസുകളുടെ അപകടകരമായ ഓവർടേക്കിങ്ങിനെതിരെ കുരിയച്ചിറ സെന്റ് തോമസ് റെസിഡൻസ് അസോസിയേഷൻ ആർടിഒ എൻഫോസ്‌മെന്റിന് നിവേദനം നൽകിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam