
കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണു. കുന്നത്തുനാട് പള്ളിക്കരയിലാണ് സംഭവം. അപകടത്തിൽപെട്ട രണ്ടാംക്ലാസുകാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.
സംഭവം ഇങ്ങനെ
വൈകിട്ട് നാല് മണിക്ക് പള്ളിക്കര ജംഗ്ഷനിലായിരുന്നു സംഭവം. കിഴക്കമ്പലം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ യാത്രചെയ്ത ബസിന്‍റെ വാതിലിൽ നിന്നാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി തെറിച്ച് വീണത്. ബസിൽ ആയ ഉണ്ടായിരുന്നെങ്കിലും മുൻഭാഗത്തെ വാതിലിന് സമീപം ആയിരുന്നു കുട്ടി. എമർജൻസി ഡോർ തുറന്നാണ് അപകടം സംഭവിച്ചത്. നാട്ടുകാർ എത്തിയതോടെ ഡ്രൈവർ ഇറങ്ങിയോടി. എന്നാൽ പിന്തുടർന്ന് നാട്ടുകാർ ഡ്രൈവറെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു.
ബസിൽ നിന്നും റോഡിലേക്ക് വീണ രണ്ടാം ക്ലാസുകാരന് ചെറിയ പരിക്കുകളെ ഉള്ളു .സംഭവത്തിൽ ഡ്രൈവർ ബൈജുവിനെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. ആരക്കുന്നം സ്വദേശിയാണ് ബൈജു. മൂവാറ്റുപുഴ ആർ ടി ഒ എത്തി പരിശോധന നടത്തി. ഡ്രൈവർ ബൈജുവിന്‍റെ ലൈസൻസ് മൂന്ന് മാസത്തെക്ക് സസ്പെന്‍റ് ചെയ്തു. തിങ്കളാഴ്ച മുഴുവൻ സ്കൂൾ ബസുകളും പരിശോധിക്കുമെന്ന് ആർ ടി ഒ വ്യക്തമാക്കി. കൂടുതൽ പരിശോധനക്കായി വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
അതേസമയം ഇടുക്കിയിൽ നിന്നുള്ള മറ്റൊരു വാർത്ത പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചെന്നതാണ്. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അസ്ലഹ അലിയാർ (17) ആണ് മരിച്ചത്. അസ്ലഹ ബസ് കയറുന്നതിനായി സ്കൂളിന് മുകളിലെ ബസ്സ്റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിമാലി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അടിമാലി പൊലീസ് എത്തി ഇൻക്യസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജിൽ പൊലീസ് സർജന്‍റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം വ്യാഴം നാല് മണിക്ക് ഷെല്യാമ്പാര മൊഹിദ്ധീൻ ജുമാ മസ്ജിദിൽ നടക്കും. അച്ഛൻ : വെള്ളത്തൂവൽ ശെല്യാംപാറ പൊന്നപ്പാല അലിയാർ, അമ്മ : നസീമ, സഹോദരങ്ങൾ : ഷാഹുൽ അലിയാർ (ബിരുദ വിദ്യാർത്ഥി, എം എ കോളേജ്, കോതമംഗലം), അഹ്സന (എഫ് എം ജി എച് എസ് എസ് കൂമ്പൻപാറ), അഫ്ലഹ (എസ് എൻ വി യു പി എസ് ശെല്യാംപാറ).
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam