
മുന്നാർ: തൊഴിലാളികൾക്ക് സന്തോഷിക്കാനായി ഹെലികോപ്റ്റർ യാത്ര ഒരുക്കി വ്യവസായി ബിഎൽഎം പ്രേംകുമാർ. തൊഴിലാളികളുടെ സന്തോഷത്തിലാണ് യഥാർത്ഥ വിജയം കണ്ടെത്തേണ്ടതെന്ന സന്ദേശം പ്രവർത്തിയിലൂടെ തെളിയിച്ച് ശ്രദ്ധേയനാകുകയാണ് ചെന്നൈ മലയാളി ആർ. പ്രേംകുമാർ. ഭാരത് ലജ്ന മൾട്ടിസ്റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക ചെയർമാനായ അദ്ദേഹം, സൊസൈറ്റിയിലെ താഴെത്തട്ടിൽ ജോലി ചെയ്യുന്ന മുന്നൂറോളം തൊഴിലാളികൾക്ക് ഹെലികോപ്റ്റർ യാത്ര ഒരുക്കിയതിലൂടെ സഹകരണ മേഖലയിലൊരു വേറിട്ട മാതൃക സൃഷ്ടിച്ചു.
മുന്നാറിന്‍റെ മനോഹരമായ പ്രകൃതി ഭംഗി ആകാശത്തുനിന്ന് ആസ്വദിക്കാനുള്ള ഈ അപൂർവ അവസരം തൊഴിലാളികൾക്ക് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി. സാധാരണ ജീവിതവും സ്വപ്നങ്ങളുമായി മുന്നോട്ട് പോകുന്ന പലർക്കും സ്വപ്നം പോലും കാണാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു ഈ ഹെലികോപ്റ്റർ യാത്ര. കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇത്തരത്തിലുള്ള അവസരങ്ങൾ ചിലപ്പോൾ ലഭിക്കാറുണ്ടെങ്കിലും, കേരളത്തിലെ സഹകരണ മേഖലയിലെ ചരിത്രത്തിൽ തന്നെ ഒരു സഹകരണ സ്ഥാപനം തൊഴിലാളികൾക്ക് ഇത്തരമൊരു അനുഭവം സമ്മാനിക്കുന്നത് ഏറെ ശ്രദ്ധേയമാണെന്ന് വിലയിരുത്തപ്പെടുന്നു.
കേരളം, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനളിലായി പ്രവർത്തിച്ചു വരുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളിലൊന്നായ ഭാരത് ലജ്ന മൾട്ടിസ്റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി, സാധാരണക്കാരായ ആളുകൾക്ക് തൊഴിലും മികച്ച വരുമാനവും ഉറപ്പാക്കി നിരവധി കുടുംബങ്ങൾക്ക് ആശ്രയമായി മാറിയിരിക്കുകയാണ്.
ലാഭം മാത്രമല്ല, കൂടെയുള്ളവരുടെ ജീവിത നിലവാരം ഉയർത്തുകയും അവരെയും വളർച്ചയുടെ ഭാഗമാക്കുകയും ചെയ്യുക എന്നതാണ് യഥാർത്ഥ ബിസിനസിന്‍റെ തത്വമെന്നാണ് ആർ. പ്രേംകുമാർ പറയുന്നത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം, നമ്മൾ വളരുമ്പോൾ കൂടെയുള്ളവരെയും കൈപിടിച്ചു മുന്നോട്ട് കൊണ്ടുപോകണം എന്ന ആശയമാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനം നൽകുന്നതെന്നും വ്യക്തമാക്കി. തൊഴിലാളികളുടെ മുഖത്തിലെ സന്തോഷവും അത്ഭുതവും തന്നെയാണ് തന്റെ ഏറ്റവും വലിയ പ്രതിഫലമെന്ന് പ്രേംകുമാർ പറഞ്ഞു. സഹകരണ മേഖലയ്ക്ക് പ്രചോദനമാകുന്ന ഒരു മാതൃകയായാണ് ഈ പ്രവർത്തനം വിലയിരുത്തപ്പെടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam