
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി ഈ വർഷം സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കാൻ തീരുമാനം. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയോടും കൊവിഡ് നിയന്ത്രണങ്ങൾ തീരുമാനിക്കുന്ന ഉന്നതാധികാരസമിതിയോടും ആലോചിച്ച ശേഷം വള്ളംകളി നടത്തുന്ന കാര്യത്തില്‍ അന്തിമമായ തീരുമാനം കൈക്കൊള്ളും.
കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി വള്ളംകളി മത്സരം നടത്താന്‍ സാധിച്ചിട്ടില്ല. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ നിന്ന് തിരിച്ചു വരുന്ന ഘട്ടത്തിൽ വള്ളംകളി മത്സരം ജനങ്ങൾക്കും ടൂറിസം മേഖലയ്ക്കും ആവേശമാകും. ഈ സാഹചര്യത്തിലാണ് ഇത് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ചു ചേർത്തത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വള്ളംകളി നടത്താന്‍ സാധിക്കുമെന്നാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്നുവന്ന അഭിപ്രായം.
എംഎല്‍എമാരായ പി പി ചിത്തരഞ്ജന്‍, എച്ച് സലാം, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സൗമ്യരാജ്, ടൂറിസം വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ഡോ. വി വേണു, ആലപ്പുഴ ജില്ലാ കളക്ടര്‍ എ അലക്സാണ്ടർ, ടൂറിസം ഡയറക്ടര്‍ കൃഷ്ണതേജ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam