
തൃശൂര്‍: ലഹരി മാഫിയക്കെതിരേ നടപടി കടുപ്പിച്ച് തൃശൂരില്‍ പൊലീസ്. അടുത്തിടെ അതിമാരക മയക്കുമരുന്നുകള്‍ ജില്ലയില്‍ പിടികൂടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചാവക്കാട് പൊലീസ് ഡോഗ് സ്‌കാഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ രണ്ടു സ്ഥലങ്ങളില്‍ കഞ്ചാവ് കണ്ടെത്തി.
കടപ്പുറം കളളാമ്പിപ്പട ബീച്ച് ഹൗസ് സ്ഥാപനത്തില്‍ നിർത്തിയിട്ടിരുന്ന കാറിനകത്തു നിന്നും 200 ഗ്രാം കഞ്ചാവുമായി കടപ്പുറം വെളിച്ചെണ്ണപ്പടി ഹാജ്യാരകത്ത് വീട്ടില്‍ മുഹ്‌സിന്‍ (31), തിരുവത്ര മന്ത്രംകോട്ട് വീട്ടില്‍ ജിത്ത് (30), പാവറട്ടി മരുതയൂര്‍ കൊച്ചാത്തിരി വീട്ടില്‍ വൈശാഖ് (26) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും കഞ്ചാവ് നല്‍കുന്നത് തൊട്ടാപ്പിലുള്ള പഞ്ചട്ടി എന്നയാളാണെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ തൊട്ടാപ്പ് പൂക്കോയ തങ്ങള്‍ റോഡില്‍ വാടകക്കു താമസിക്കുന്ന തൊട്ടാപ്പ് പഴുമിങ്ങല്‍ വീട്ടില്‍ ത്രിയലിന്റെ (24) വീട്ടില്‍ പൊലീസ് സംഘമെത്തി. ലഹരി മരുന്ന് വേട്ടയില്‍ വിദഗ്ധയായ ലാറ എന്ന പൊലീസ് നായ നടത്തിയ തെരച്ചിലില്‍ വില്‍പനക്കായി വെച്ച 50 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു.
Read more: ന്യുന മർദ്ദം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴ മുന്നറിയിപ്പ്, ജില്ലകളിലെ അലർട്ടുകൾ ഇങ്ങനെ...
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ലഹരിനശീകരണത്തിനു നടത്തിയ വ്യാപക തെരച്ചിലിന്റെ ഭാഗമായാണ് കഞ്ചാവ് പിടിച്ചത്. ഗുരൂവായൂര്‍ എ സി പി കെജി സുരേഷ് രൂപീകരിച്ച ടീമും ഡോഗ് സ്‌ക്വാഡുമാണ് സംയുക്തമായി തെരച്ചില്‍ നടത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ സെസില്‍ രാജ്, ബിജു പട്ടാമ്പി, എഎസ്ഐ: ശ്രീജി, ലത്തീഫ്, സിവില്‍ പൊലീസ് ഒഫീസര്‍മാരായ ഹംദ്, സന്ദീപ്, പ്രസീദ, സജീഷ്, അനസ്, വിനീത്, ഡോഗ് ഹാന്റ്‌ലര്‍ അനൂപ്, പോലീസ് ഡോഗ് ലാറ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.