
മലപ്പുറം: നിലമ്പൂർ കോടതിപ്പടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാർ കത്തിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കാര്‍ കത്തിച്ചത്. പൊലീസ് അന്വേഷണത്തില്‍ പെട്രോൾ പമ്പിലെ സിസിടിവിയില്‍ നിന്നും അക്രമം നടത്തിയ മൂന്ന് പേരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
ഇന്നലെ രാത്രി പതിനൊന്നോടെ ബാറിൽ നിന്ന് മദ്യം വാങ്ങി പോകുകയായിരുന്ന മൂന്ന് പേർ വീടിന് മുന്നിൽ വെച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാർ ചോദ്യം ചെയ്തതോടെ ഇവര്‍ ക്ഷുഭിതരായി. വീടിന് മുന്നിൽ മൂന്ന് കാർ നിർത്തിയിട്ടിരുന്നു. ഗേറ്റ് തുറന്ന് വീടിൻ്റെ മുറ്റത്ത് എത്തിയ സംഘം ഒരു കാറിന് മുകളിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയും പ്ലാസ്റ്റിക് കവറുകളിൽ കൊണ്ടുവന്ന പെട്രോൾ ഉപയോഗിച്ച് മറ്റ് രണ്ട് കാറുകൾ കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാർ കത്തുന്നത് കണ്ടത്. ഉടൻ തന്നെ തീ അണച്ചു. കത്തിച്ച കാറിൽ ടാങ്ക് നിറയെ പെട്രോൾ ഉണ്ടായിരുന്നു. തീ പടർന്നിരുന്നെങ്കിൽ കാർ കത്തി പൊട്ടിത്തെറിക്കാനും വീട്ടിലേക്ക് വ്യാപിക്കാനും ഇടയാകുമായിരുന്നു. അക്രമം നടത്തിയവർ കാർ കത്തിക്കുമ്പോൾ മുഖം മറച്ചിരുന്നു.
എന്നാൽ മുഖം മറക്കാതെയാണ് പ്രതികള്‍ പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയത്. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യത്തിൽ ഇവരുടെ മുഖം വ്യക്തമാണ്. രാത്രി വീട്ടുകാരുമായി ബഹളമുണ്ടാക്കിയവർ തന്നെയാണ് കാർ കത്തിച്ചതെന്ന് മനസിലായിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.