
ആലപ്പുഴ: ആലപ്പുഴ കായംകുളം കെപി റോഡില്‍ സ്വകാര്യ ബസ് ഇടിച്ച് പത്ത് വയസുകാരി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സ്വകാര്യ ബസ് ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകട കാരണമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. മേഖലയില്‍ സ്വകാര്യ ബസുകളുടെ അമിത വേഗം തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
ചെട്ടികുളങ്ങര സ്വദേശിനിയായ ശ്രീഭദ്ര എന്ന പത്ത് വയസുകാരിയാണ് ഇന്നലെ സന്ധ്യയ്ക്ക് കെപി റോഡില്‍ കാദിശ പളളിക്ക് സമീപം ഉണ്ടായ അപകടത്തില്‍ മരിച്ചത്. അച്ഛന്‍ ശ്രീകാന്തിനൊപ്പം ബൈക്കിന്‍റെ പിന്നിലിരുന്ന് പോവുകയായിരുന്നു ശ്രീഭദ്ര. പിന്നാലെയെത്തിയ ഹരിശ്രീ ബസ് ബൈക്കിന്‍റെ പിന്‍വശത്ത് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ശ്രീഭദ്രയുടെ തുടയിലൂടെ ബസ് കയറിയിറങ്ങി രക്തം വാര്‍ന്നായിരുന്നു മരണം.
ഏതാനും ദിവസം മുമ്പ് ചെട്ടികുളങ്ങരയില്‍ സ്വകാര്യ ബസ് ഇടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചിരുന്നു. സ്വകാര്യ ബസുകളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും തടയാന്‍ നടപടി വേണമെന്ന ആവശ്യം നാട്ടുകാര്‍ ശക്തമാക്കുന്നു. ബസിന്‍റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടികള്‍ ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam