
പത്തനംതിട്ട: തിരുവല്ലയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തെന്ന് പരാതി. വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചത് മറ്റൊരു വാഹനമാണെന്നും റോഡിൽ കിടന്ന സ്ത്രീയ ആശുപത്രിയിലെത്തിച്ച തങ്ങളെ അന്യായമായി കേസിൽ ഉൾപ്പെടുത്തിയെന്നുമാണ് ബസ് ഉടമ പറയുന്നത്. ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ഇവർ പരാതി നൽകി.
സെപ്റ്റംബർ രണ്ടിന് കറ്റോട് എന്ന സ്ഥലത്ത് വെച്ച് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുനെൽവേലി സ്വദേശി സെല്ലൈ ദുരച്ചി പിന്നീട് മരിച്ചു. സംഭവത്തിൽ തിരുവല്ല-കോഴഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ ബസ് ഇടിച്ചല്ല സ്ത്രീ മരിച്ചതെന്നും മറ്റൊരു വാഹനമാണ് ഇടിച്ചതെന്നുമാണ് ജീവനക്കാർ പറയുന്നത്. സിസിടിവി ഇല്ലാത്ത പ്രദേശത്താണ് അപകടം നടന്നത്. ദൃക്സാക്ഷികളോട് പോലും അന്വേഷിക്കാതെയാണ് പൊലീസ് കേസ് എടുത്തതെന്ന് ബസ് ഉടമയും പറയുന്നു.
എന്നാൽ ബസ് തട്ടിയാണ് സ്ത്രീ റോഡിൽ വീണതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായെന്നാണ് തിരുവല്ല പൊലീസ് പറയുന്നത്. കേസ് എടുത്തതിൽ പിഴവ് പറ്റിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.