
കാസർകോട്: പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി മനു ആണ് പിടിയിലായത്. ഗോവയിൽ നിന്നാണ് പ്രതിയെ ബേക്കൽ പൊലീസ് പിടികൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. ബേക്കലിലെ ജ്വല്ലറിയിൽ നിന്ന് പൊലീസുകാരൻ ആണെന്ന് പരിചയപ്പെടുത്തി 2.60 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്. സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകളും പഠിച്ചിരുന്നു. അഖിൽ എന്ന് പരിചയപ്പെടുത്തിയാണ് ജ്വല്ലറിയിൽ എത്തിയത്. ഒടുവിൽ സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുകയായിരുന്നു. ജ്വല്ലറി ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്ത് അറിയുന്നത്.
മെയ് 27 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽ രാജ് ആണ് പേരെന്നും പറഞ്ഞ് തട്ടിപ്പുകാരൻ എത്തിയത്. പ്രതി 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ വാങ്ങി. പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞു. രണ്ട് രൂപ ആദ്യം അയച്ചു. ബാക്കി ഉടൻ വരുമെന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചു. എന്നാൽ പണം വന്നില്ല. തുടർന്ന് ബേക്കൽ സ്റ്റേഷനിലേക്ക് ജീവനക്കാർ വിളിച്ചു. അപ്പോൾ അഖിൽ ലീവിൽ ആണെന്ന് ഡ്യൂട്ടിയിൽ ഉള്ള പൊലീസ് പറഞ്ഞു. ഉടൻ അഖിലിനെ വിളിച്ചെങ്കിലും സ്വർണം വാങ്ങിയിട്ടില്ലെന്ന് മറുപടി വന്നു. സിസിടിവി പരിശോധിച്ചപ്പോൾ ആണ് അഖിലിനോട് സാമ്യമുള്ള മനു ആണ് പ്രതിയെന്ന് കണ്ടെത്തിയത് .
സ്വർണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉൾപ്പെടെ മൊത്തം 2,60,500 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പൊലീസുകാരുടെ പേരടക്കം പറഞ്ഞതോടെയാണ് വന്നയാൾ പൊലീസുകാരൻ ആണെന്ന് വിശ്വസിച്ചതെന്ന് ഉടമ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam