
ആലപ്പുഴ: അജ്ഞാതരോഗം ബാധിച്ച് വളർത്തുപൂച്ചകൾ ചത്തൊടുങ്ങുന്നു. വീയപുരം പ്രദേശങ്ങളിലാണ് പൂച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. തീറ്റി എടുക്കാതെ മയങ്ങിവീഴുന്ന പൂച്ചകൾ ഏതാനും ദിവസത്തിനകം ചാകുകയാണ്. ചത്തുവീഴുന്നതിന് മുൻപ് പൂച്ചകളുടെ കണ്ണുകൾ രക്തവർണ്ണമാകുകയും, കൺപോളകൾ വിണ്ടുകീറുകയും ചെയ്യാറുണ്ടെന്ന് വീട്ടുടമകൾ പറയുന്നു. വീയപുരം പ്രദേശത്തെ നിരവധി വളർത്തുപൂച്ചകളാണ് ഇതിനോടകം ചത്തൊടുങ്ങിയത്. മുലകുടിക്കുന്ന പൂച്ചകൾ മുതൽ മുലയൂട്ടുന്ന പൂച്ചകൾ വരെ അജ്ഞാതരോഗത്തിന്റെ പിടിയിലാണ്.
വീട്ടുകാർ അരുമയോടെ വളർത്തിയിരുന്ന പലപൂച്ചകളും ഇതിനോടകം ചത്തുകഴിഞ്ഞു. ആദ്യം ഒറ്റപ്പെട്ട സംഭവം നടന്നപ്പോൾ നാട്ടുകാർ കാര്യമാക്കിയില്ലെങ്കിലും പിന്നീടാണ് രോഗം പ്രകടമായത്. കോവിഡിനും, പക്ഷിപ്പനിക്കും പിന്നാലെ വളർത്തുപൂച്ചകളിലും അജ്ഞാതരോഗം കണ്ടതോടെ വീയപുരത്തെ പൊതുജനം ഭീതിയിലാണ്. കൃഷി സീസണായതിനാൽ നെൽകൃഷി സംരക്ഷണത്തിന് പാടത്ത് വെയ്ക്കുന്ന വിഷം കഴിച്ച എലികളെ പൂച്ചകൾ ഭക്ഷിക്കുന്നതാവാം മരണകാരണമെന്നും സൂചനയുണ്ട്. അരുമയോടെ ഊട്ടിവളർത്തിയ പൂച്ചകളുടെ വിയോഗത്തിൽ വീട്ടുകാരേയും ഏറെ ദുഖത്തിലാക്കിയിട്ടുണ്ട്. അജ്ഞാതരോഗം ബാധിച്ച് പൂച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവം വെറ്ററിനറി ഉദ്യോഗസ്ഥരെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam