
തിരുവനന്തപുരം: ആര്യനാട് വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടി. ആര്യനാട് കുറ്റിച്ചൽ പച്ചക്കാട് സതീശൻ ആശാരിയുടെ വീട്ടിലെ കോഴി കൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെ 6.30 മണിയോടെ ആണ് സംഭവം. സതീശൻ ആശാരി കൂട്ടിൽ നിന്ന് കോഴികളെ തുറന്ന് വിടാൻ ചെല്ലുമ്പോഴാണ് പാമ്പിനെ കാണുന്നത്. കൂട്ടിലെ രണ്ട് കോഴികളെ കൊന്ന് ഇട്ടിരിന്നതായും രണ്ട് കോഴികളെ പാമ്പ് വിഴുങ്ങിരുന്നതായും സതീശൻ പറഞ്ഞു.
തുടർന്ന് സതീശൻ കുട് അടച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. കൂട്ടിൽ 25 ഓളം കോഴികൾ ഉണ്ടായിരുന്നു. വിവരം അറിഞ്ഞ് ഉടൻ തന്നെ പരുത്തിപള്ളി ആർ ആർ ടി ടീം അംഗമായ റോഷ്നി സ്ഥലത്ത് എത്തി. വളരെ കഷ്ടപ്പെട്ടാണ് പെരുമ്പാമ്പിനെ കോഴി കൂട്ടിൽ നിന്നും റോഷ്നി പുറത്താക്കി പിടികൂടിയത്. പാമ്പിന് ഒമ്പത് അടി നീളവും 20 കിലോ ഗ്രാം ഭാരവും ഉണ്ടായിരുന്നുവെന്ന് റോഷ്നി പറഞ്ഞു. തുടർന്ന് ഇതിനെ ഉൾവനത്തിൽ തുറന്ന് വിട്ടു.
മഴ സമയത്ത് പെരുമ്പാമ്പ് തീറ്റ തേടി ഇറങ്ങാറുണ്ടെന്നും ശ്രദ്ധിക്കണമെന്നും വനംവകുപ്പ് അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും വരാന്തയില്‍ നിന്നുമായി പത്ത് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു. രോഗികളെ പ്രവേശിപ്പിച്ച സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും വാര്‍ഡിനോട് ചേര്‍ന്ന വരാന്തയിൽ നിന്നുമായി പത്ത് മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. ജീവനക്കാരും ജില്ലാ ട്രോമ കെയര്‍ പ്രവര്‍ത്തകരുമാണ് പാമ്പുകളെ പിടികൂടിയത്. അടഞ്ഞ് കിടക്കുന്ന ഓപ്പറേഷന്‍ വാര്‍ഡിലും പാമ്പിന്‍ കുട്ടികള്‍ ഉണ്ടായിരുന്നു. നിലത്ത് പാകിയ ടൈലുകള്‍ക്കിടയില്‍ മാളങ്ങളുള്ള നിലയിലാണ്. സര്‍ജിക്കല്‍ വാര്‍ഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയായിരുന്നു. ദ്വാരങ്ങളുള്ള ടൈലുകള്‍ ഉടന്‍ പൊളിച്ച് നീക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...